ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അപേക്ഷയിൽ തമിഴ്‌നാട് സുപ്രീം കോടതിയിൽ മറുപടി നൽകി. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത് കേരളത്തിന് മുന്നറിയിപ്പ് നൽകിയ ശേഷമെന്ന് തമിഴ്‌നാട് അറിയിച്ചു. മഴകാരണം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് അണക്കെട്ട് തുറന്നുവിടാനുള്ള സാഹചര്യം. ഇക്കാര്യത്തിൽ കേരളത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് മറുപടിയിൽ ആവശ്യപ്പെട്ടു. ജലനിരപ്പ് നോക്കിയ ശേഷമാണ് ഷട്ടറുകൾ തുറന്നത്. മുന്നറിയിപ്പില്ലാതെ ഇതുവരെ അണക്കെട്ട് തുറന്നിട്ടില്ല. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കേരളം തടസ്സപ്പെടുത്തുന്നുവെന്നും തമിഴ്‌നാട് അറിയിച്ചു. മുല്ലപ്പെരിയാർ വിഷയം നാളെ പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്നുവിടുന്നത് തടയണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.
അടുത്തിടെയായി രാത്രി കാലങ്ങളിലാണ് തമിഴ്നാട് ഷട്ടർ തുറക്കുന്നത്. മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കുന്നില്ല. അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. തുടർന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അണക്കെട്ടുകൾ തുറക്കുന്നതെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്.
Comments