ന്യൂഡൽഹി: ലോകത്ത് ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊറോണയുടെ ഏത് വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോൺ ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതെന്നും ലോകാരോഗ്യസംഘടന കണക്കുകൾ സഹിതം മുന്നറിയിപ്പ് നൽകി. ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നും സംഘടന ആവർത്തിച്ചു.
ഒമിക്രോൺ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രാജ്യങ്ങളിൽ പോലും രോഗബാധയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലെങ്കിൽ ആരോഗ്യസംവിധാനങ്ങളെ അട്ടിമറിക്കാനുളള സാദ്ധ്യത വലുതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദ്‌നോം ഗബ്രിയേസസ് ആണ് വാർത്താസമ്മേളനത്തിൽ ഒമിക്രോൺ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
ബൂസ്റ്റർ ഡോസുകളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെ വാക്‌സിൻ പൂഴ്‌ത്തിവെയ്പ് ഉൾപ്പെടെയുളള പ്രവണതകളിലേക്ക് ഇത് വഴിവെക്കുമോയെന്ന ആശങ്കയും ലോകാരോഗ്യസംഘടന പങ്കുവെച്ചു.
വാക്‌സിൻ സമത്വം ഇന്നും പ്രാവർത്തികമായിട്ടില്ല. ചില രാജ്യങ്ങളിലെ വാക്‌സിനേഷൻ നിരക്കിന്റെ വിടവ് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ടെദ്രോസ് അദ്‌നോം ഗബ്രിയേസസ് പറഞ്ഞു.
Comments