തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വിസി നിയമനത്തിൽ ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു നൽകിയ കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗവർണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാൻസലർക്ക് സർവ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനർ നിയമനം നൽകാനുമായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും കത്തിൽ പറയുന്നു.
മന്ത്രിക്ക് ഇത്തരത്തിൽ ഒരാളെ ശുപാർശ ചെയ്യാൻ ഒരു നിയമവും അനുവദിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവ്വകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ലെന്ന് ചെന്നിത്തല പറയുന്നു.
ഗവർണ്ണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം കണ്ണൂർ സർവ്വകലാശാലയിലെ വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ, സർവ്വകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്‌ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് തെളിവുകൾ സഹിതം കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Comments