ഇസ്ലമാബാദ്: കൊറോണ പ്രതിസന്ധി പാകിസ്താനിലെ ക്രിക്കറ്റ് മത്സരത്തേയും തകർത്തിരിക്കുകയാണ്. നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടും ക്രിക്കറ്റ് കാണാൻ സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കേണ്ടി വരുന്ന ഗതികേടാണ് പാക് താരങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ പാകിസ്താൻ താരങ്ങളും ജനങ്ങളെ സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ്. കാണികളെ ആകർഷിക്കാനായി ടിക്കറ്റ് നിരക്കും പകുതിയായി കുറച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ-വെസ്റ്റിൻഡീസ് ട്വൻ്‌റി-20 മത്സരങ്ങൾ കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് കാണികളോട് സ്‌റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേകം അഭ്യർത്ഥിച്ച് മുൻ ക്രിക്കറ്റ് താരങ്ങളായ വസിം അക്രവും ഷാഹിദ് അഫ്രിദിയും എത്തിയത്. സ്റ്റേഡിയത്തിന്റെ സമീപത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതും, കനത്ത സുരക്ഷയുമാണ് കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കൊറോണ വ്യാപനം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി ആളുകളെ കയറ്റാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിരുന്നു. 32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ-വെസ്റ്റിൻഡീസ് മത്സരം കാണാൻ വെറും 4000 പേർ മാത്രമാണ് എത്തിയത്.
കൂടുതൽ കാണികളെ ആകർഷിക്കാനായി സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പിസിബി പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാകാത്തത് കാണികളുടെ കുറവിന് കാരണമായെന്നാണ് വിലയിരുത്തൽ. ദേശീയ ടീമിന്റെ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ ഇത്രയും കുറവ് കാണികൾ എത്തുന്നത് വേദനാജനകമാണെന്ന് പിസിബി പ്രതിനിധികൾ പ്രതികരിച്ചു.















