തിരുവനന്തപുരം : വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന ആവശ്യവുമായി എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സർവ്വകലാശാലകളിലെ രാഷ്‌ട്രീയ- ബന്ധു നിയമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്ത് അതീവ ഗൗരവമുളളതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സി.ടി ശ്രീഹരി പറഞ്ഞു.
സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകൾ സംബന്ധിച്ച് കേരളാ ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഭരണഘടനാതലവനായ ഗവർണർക്ക് പോലും ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സി.പി.എം പൂർണമായി രാഷ്‌ട്രീയവൽക്കരിച്ചിരിക്കുകയാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് എന്നത് വ്യക്തമായിരിക്കെ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി ബിന്ദു രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാൻസിലർ ആണ് പുനർനിയമനം നടത്തിയതെന്നും സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പിണറായി സർക്കാറിന്റെ കാലത്ത് നടന്ന മുഴുവൻ സർവകലാശാലാ നിയമനങ്ങളും പുനപരിശോധിക്കണം. അക്കാദമിക യോഗ്യതകൾ കാറ്റിൽപ്പറത്തി മെറിറ്റ് അട്ടിമറിച്ചാണ് ബഹുഭൂരിപക്ഷം നിയമനങ്ങളും നടന്നിട്ടുള്ളത്. നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് ഒപ്പ് നൽകാൻ വേണ്ടി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവർണറുടെമേൽ സമ്മർദം ചെലുത്തുന്ന സർക്കാർ നടപടി നിയമസഭ നൽകിയ ചാൻസിലർ പദവിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. ഗവർണറുടെ കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാർമ്മികതയില്ല .അനധികൃത നിയമനം നടത്താൻ കൂട്ടുനിന്ന എല്ലാവരെയും പുറത്താക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ശ്രീഹരി വ്യക്തമാക്കി.
Comments