ലക്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിൽ രാജ്യത്തെ ഏറ്റവും വലിയ ഹെലിപോർട്ട് നിർമ്മിക്കാൻ അനുമതി നൽകി യോഗി സർക്കാർ. വമ്പൻ ഹെലികോപ്റ്ററുകൾ വരെ പാർക്ക് ചെയ്യാൻ സാധിക്കുന്ന പിപിപി മോഡൽ ഹെലിപോർട്ട് ഒരുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിന്റെ വികസനം ലക്ഷ്യം വെച്ചാണ് യോഗി സർക്കാരിന്റെ പുതിയ നീക്കം.
ഹെലിപോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതി അഞ്ച് വർഷമായി ഭരണകൂടത്തിന്റെ ആലോചനയിലുണ്ടായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ എക്‌സ്പ്രസ്‌വേയായ യമുന എക്‌സ്പ്രസ്‌വേയ്‌ക്ക് സമീപമായിരിക്കും ഹെലിപോർട്ട് നിർമ്മിക്കുക. 9.35 ഏക്കർ സ്ഥലം ഇതിനായി വിട്ടുനൽകും. 45 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പോർട്ടിൽ 2 മുതൽ 26 സീറ്റ് വരെയുള്ള വമ്പൻ ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്യാൻ സാധിക്കും.
പദ്ധതിയുടെ നിർമ്മാണത്തിനായി ആഗോളതലത്തിൽ ടെൻഡർ വിളിക്കാനൊരുങ്ങുകയാണ് നോയിഡ ഭരണകൂടം. നിർമ്മാണക്കരാർ ലഭിക്കുന്ന കമ്പനിക്ക് 30 വർഷത്തെ ഹെലിപോർട്ട് നടത്തിപ്പിനും അംഗീകാരം നൽകും. ബെൽ, എംഐ സീരീസ് ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. 15 മീറ്റർ എയർ ട്രാഫിക് കൺട്രോളും 50 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.
ഡൽഹിയിലെ രോഹിണിയിലുള്ള ഹെലിപോർട്ടാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പോർട്ട്. ഇവിടെ ഒരേസമയം 25 ഹെലികോപ്റ്ററുകൾ വരെ പാർക്ക് ചെയ്യാൻ സാധിക്കും. പവൻ ഹാൻസ് കമ്പനിയുടെ നിയന്ത്രണത്തിലാണ് പോർട്ട് പ്രവർത്തിക്കുന്നത്.
Comments