തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. മറ്റ് കായിക താരങ്ങളുടെ നിയമന കാര്യത്തിൽ തീരുമാനമെടുക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിന് പിടിവാശിയില്ല. ജോലി നൽകുമെന്ന സർക്കാർ ഉറപ്പ് പാഴ് വാക്കല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് എട്ടംഗ സമിതിയെ നിയമിച്ചിരിക്കുന്നത്. ബാക്കിയുള്ള താരങ്ങളുടെ നിയമനം സംബന്ധിച്ച് 45 ദിവസത്തിനുള്ളിൽ സമിതി മന്ത്രിക്ക് റിപ്പോർട്ട് നൽകണം. 24 പേരുടെ നിയമനത്തിനായുള്ള എല്ലാ നടപടികളും പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ ഇവർക്ക് നിയമനം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങൾക്കായി ഈ മാസം ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലായിരുന്നു നാടിന്റെ അഭിമാനമായ 44 കായിക താരങ്ങൾ. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും മന്ത്രി ചർച്ചയ്‌ക്ക് തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ടാണ് മന്ത്രി ചർച്ചയ്‌ക്ക് തയ്യാറായത്. ജോലി വാഗ്ദാനം നൽകിയതോടെ, സമരം അവസാനിപ്പിക്കാൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങൾ അറിയിച്ചു.
Comments