ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനം തടയാൻ അണിനിരന്ന് വിശ്വ ഹിന്ദുപരിഷത്. മതപരിവർത്തനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ ക്യാമ്പയ്ൻ ആരംഭിക്കും. മിഷണറിമാരുടെയും, ഇസ്ലാമിക പുരോഹിതരുടെയും മതപരിവർത്തന ശ്രമങ്ങൾക്കെതിരെ ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയ്നിന്റെ ലക്ഷ്യം.
ധർമ്മ രക്ഷ അഭിയാൻ എന്ന പേരിലാണ് ക്യാമ്പയ്ൻ നടത്തുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പെയ്ൻ ഈ മാസം 31 ന് അവസാനിക്കും. വിവിധയിടങ്ങളിൽ പൊതുപരിപാടികളും യോഗങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് സംഘടന മതപരിവർത്തനത്തിനെതിരെ അവബോധം സൃഷ്ടിക്കുക. ഇതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിലൂടെയും മതപരിവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തും.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടുവരണമെന്ന് വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷകൾ നൽകേണ്ടതിന്റെ സമയം അതിക്രമിച്ചു. ഗോത്രവിഭാഗങ്ങളെയാണ് ഇപ്പോൾ മിഷണറിമാർ ലക്ഷ്യമിടുന്നത്. പട്ടിക ജാതിക്കാർക്ക് മറ്റ് മതം സ്വീകരിച്ചാൽ നിലവിലെ ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാൽ ഗോത്ര വിഭാഗങ്ങൾക്ക് മതം മാറിയാലും ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടരും. ഇക്കാരണത്താലാണ് ഗോത്ര വിഭാഗങ്ങളെ മിഷണറിമാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments