ചെന്നൈ: ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സംഭവത്തിൽ ശർമ്മിള ബീഗം എന്ന 48കാരിയാണ് അറസ്റ്റിലായത്. തമിഴ്നാട് തഞ്ചാവൂരിലെ മല്ലിപ്പട്ടണത്താണ് ക്രൂരമായ സംഭവം നടന്നത്. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കൂട്ടുനിന്ന ഇവരുടെ ഭർത്താവ് അസ്റുദ്ദീൻ, മന്ത്രവാദിയായ മുഹമ്മദ് സലീം എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 15നാണ് കുഞ്ഞിന്റെ മൃതദേഹം ശർമിള ബീഗത്തിന്റെ വീടിന് പിന്നിലെ മീൻ വളർത്തുന്ന ടാങ്കിൽ നിന്നും കണ്ടെത്തിയത്. എന്നാൽ കുടുംബാംഗങ്ങൾ വിവരം പോലീസിൽ അറിയിക്കാതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ചില നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശർമ്മിള ബീഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് മനസിലായത്.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിന് പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments