ആലപ്പുഴ:ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രഞ്ജിത്ത് ശ്രീനിവാസൻ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ്. അദ്ദേഹത്തോട് വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്‌ട്രീയ കൊലാപാതകമാണിതെന്ന് മുരളീധരൻ പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിയിൽ കെട്ടിവെയ്‌ക്കാൻ ശ്രമിക്കുകയാണ്. അക്രമവുമായി ബിജെപിയ്‌ക്ക് യാതൊരു ബന്ധവുമില്ല. ഇന്നലെ ഈ അക്രമം ഉണ്ടായപ്പോൾ തന്നെ പോലീസ് സുരക്ഷ ശക്തമാക്കേണ്ടതായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്‌ച്ച സംഭവിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ തീരുമാനിച്ചത്. ഇസ്ലാമിക ഭീകരവാദികൾക്ക് വളമിട്ടുകൊടുക്കുന്ന സമീപനമാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് വഴിയൊരുക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കഴിയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലാണ് സംഘർഷം ഉണ്ടായിരുന്നത്. ഈ സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകൻ കൊലപ്പെടുന്നത് എങ്ങനെ ബിജെപി ചെയ്യുന്നതാകുമെന്നും മുരളീധരൻ ചോദിച്ചു. ഇന്ന് രാവിലെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊലപ്പെടുന്ന്ത്. സംഭവത്തിൽ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments