മലപ്പുറം: അടയ്‌ക്ക വ്യാപാരത്തിന്റെ മറവിൽ വൻ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബനീഷാണ് പിടിയിലായത്. തൃശ്ശൂരിൽ വെച്ചാണ് ഇയാളെ ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് പിടികൂടിയത്.
500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച്, ഇൻപുട് ടാക്‌സ് ക്രെഡിറ്റ് എടുത്താണ് പ്രതി കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിനാമി പേരുകളിൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്ത് പാലക്കാട്, മലപ്പുറം, കാസർകോട്, തൃശ്ശൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതി വെട്ടിപ്പ് നടത്തിയിരുന്നത്. ജിഎസ്ടി നിയമ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. തുടർന്ന് നിരവധി പേരെ ചോദ്യം ചെയ്യുകയും, തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ജോൺസൻ ചാക്കോ, തൃശ്ശൂർ വിഭാഗം ഇന്റലിജൻസ് ഓഫീസർ ജ്യോതിലക്ഷ്മി, അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ഫ്രാൻസിസ്, ഗോപാൽ, ഉല്ലാസ്, അഞ്ജന എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
Comments