കൊച്ചി: പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹർജിയിലാണ് കോടതി നടപടി.
ജനുവരി 14 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും തുടരന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പിടികൂടാനാകൂവെന്നും ഹർജിയിൽ അർഷിക ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. വാഹനമിടിപ്പിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽതപ്പുകയാണെന്നും രാഷ്‌ട്രീയ സ്വാധീനത്തിൽ അന്വേഷണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപം ശക്തമാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ രണ്ട് പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആദ്യം മുതൽ തന്നെ പോലീസ് അന്വേഷണം ഇഴച്ചുനീക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരാഴ്ച തികയുമ്പോഴാണ് മുണ്ടക്കയത്ത് നിന്നും ആദ്യ അറസ്റ്റുകൾ നടത്തിയത്. എന്നാൽ ഇതിന് ശേഷവും കാര്യമായ പുരോഗതി അന്വേഷണത്തിൽ കൈവരിക്കാനോ കൃത്യത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികളെ പിടിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
Comments