ആദരണീയനും സ്‌നേഹനിധിയുമായ ശ്രീ പി.ടി.തോമസ് വിടവാങ്ങി. 1978ൽ മഹാരാജാസിൽ പഠിക്കുമ്പോഴാണ് സൗഹൃദം തുടങ്ങുന്നത്.പ്രീഡിഗ്രി വിദ്യാർത്ഥിയായ ഞാനും എം എ വിദ്യാർത്ഥിയും കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടുമായ പി.ടിയും തമ്മിൽ! വെളുത്ത ഖദർ ഷർട്ടും മുണ്ടും ധരിച്ച് കോളേജിലെത്തി എ.ബി.വി.പി യുടെ സജീവ പ്രവർത്തകനായ എന്നെ പി.ടി.അദ്ദേഹത്തിന്റെ സ്‌നേഹവലയത്തിൽ പെടുത്തിയത് ആ മനസ്സിന്റെ വലുപ്പം.
വിദ്യാഭ്യാസ കാലം കഴിഞ്ഞ് വർഷങ്ങളോളം അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ മുന്നിൽ സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ച് നിൽക്കുന്നു. ഒരു ജീപ്പ് വളഞ്ഞ് നിന്നു, എടാ രാജഗോപാലെ എന്ന് ഒരാൾ ജീപ്പിൽ നിന്ന് വിളിക്കുന്നു. ആളെ കാണാതെ സംശയിച്ച് നിന്ന എന്നെ അത്ഭുതപ്പെടുത്തി പി.ടി. ജീപ്പിൽ നിന്നും ഇറങ്ങി. വിവരങ്ങൾ തിരക്കി ഒപ്പം ഉണ്ടായിരുന്ന സി.മുരളീധരൻ അടക്കമുള്ള ആർ.എസ്.എസ് പ്രവർത്തകരുമായി സൗഹൃദം പങ്കിട്ടാണ് പി.ടി.മടങ്ങിയത്.
പാലച്ചുവടിലെ വ്യാസ വിദ്യാലയത്തിന്റെ വാർഷികത്തിനാണ് അവസാനം പി.ടി.യെ കണ്ടത്. ആ തിരക്കിലും എന്റെ അച്ഛന്റെ മരണവാർത്ത അറിഞ്ഞ കാര്യവും തൃപ്പൂണിത്തുറ വഴിപോകുമ്പോൾ വീട്ടിൽ വരാം എന്ന് പറഞ്ഞിരുന്നു.
പി.ടി.യുടെ രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഒരു കാലത്തും യോജിപ്പ് തോന്നിയിട്ടില്ല.എന്നാൽ കേരളത്തിലെ ഒരു രാഷ്‌ട്രീയ നേതാവ് ,എനിക്ക് ആദരണീയനായിട്ടുണ്ടെങ്കിൽ,അത് പി.ടി ആണ്. കേരളം കണ്ട ഏറ്റവും മികച്ച ഇഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ടി.രാമചന്ദ്രൻ (ടി.ആർ) മരിച്ച് തൃപ്പൂണിത്തുറയിൽ സഹോദരി നന്ദിനിയുടെ വീട്ടിൽ മൃതദേഹം കൊണ്ട് വരുന്നു. ആംബുലൻസിൽ നിന്നും മൃതദേഹം ചുമന്ന് ഇറങ്ങിയ പി.ടിയുടെ ചിത്രം മായുന്നില്ല. വേണു രാജാമണിയുടെ അച്ഛൻ അഡ്വ.കെ.എസ്.രാജാമണി സാറിന്റെ ശവസംസ്‌കാരത്തിന് പനമ്പള്ളി നഗർ സ്മശാനത്തിൽ ചെന്നപ്പോഴും വേണുവിനൊപ്പം ആംബുലൻസിൽ പി.ടിയും ഉണ്ടായിരുന്നു.
കോൺഗ്രസ്സ് സംഘടനയിൽ ഒത്ത് തീർപ്പുകൾക്ക് കൂട്ട് നിന്നെങ്കിൽ എവിടെയും എത്തുവാൻ കഴിവുണ്ടായിരുന്ന പി.ടി എക്കാലത്തും തല ഉയർത്തി നിന്ന ഒറ്റയാനാണ്. പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത പി.ടി, കത്തോലിക്ക സഭയിലെ പുരോഹിതന്മാരെക്കാൾ യേശുദേവനോട് ചേർന്ന് നിൽക്കുന്നത് താനാണെന്നത് സ്വന്തം പ്രവർത്തി കൊണ്ട് തെളിയിച്ചു.
കമ്മ്യൂണിസം എന്ന ആശയത്തെ നഖശിഖാന്തം എതിർത്ത പി.ടി, കേരളത്തിലെ സി.പി.എം ന്റെ പ്രഖ്യാപിത ശത്രു ആയത് സ്വാഭാവികം. തലശ്ശേരി കലാപത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കാപട്യം തുറന്ന് കാട്ടി.
സത്യസന്ധനും നീതിമാനുമായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കോട്ടം വരുത്താൻ എതിരാളികൾ നടത്തിയ കള്ളകളികൾ നാം കണ്ടു. ഒരു ചാനൽ ചർച്ചയിൽ എ.എ.റഹീം പി.ടിയെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ,അഡ്വ.ജയശങ്കർ പി.ടിക്ക് വേണ്ടി ശക്തമായി ഇടപ്പെട്ടു.ഇത് കണ്ട് സന്തോഷത്തോടെ ഞാൻ പി.ടിയെ വിളിച്ചു. എന്നോട് പി.ടി. പറഞ്ഞത് സ്വന്തം പാർട്ടിക്കാരെക്കാൾ മറ്റുള്ളവരാണ് എന്നെ കൂടുതൽ ആശ്വസിപ്പിക്കുന്നത് എന്നാണ്. എനിക്ക് മുമ്പ് ശ്രീ.ടി.സതീശൻ വിളിച്ച കാര്യവും എടുത്ത് പറഞ്ഞു. സഹധർമ്മിണി ഉമക്കും മക്കൾക്കും ജഗദീശ്വരൻ കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ കണ്ടറിഞ്ഞ ആദർശ രാഷ്ടീയത്തിന്റെ അമരക്കാരന് ആദരാഞ്ജലികൾ.
Comments