തിരുവനന്തപുരം ; സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. പല കേസുകളിലും രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അത് ചെയ്യുന്നില്ല. രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ അവർ പ്രതികളാക്കുന്നു. കേരള പോലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണ്. ഉദ്യോഗസ്ഥർ ഇതിനെതിരെ നടപടി കൈക്കൊള്ളണം, എന്നാൽ ഇപ്പോൾ അവർക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കേരളത്തിൽ ക്രമസമാധാന നില പാടെ തകർന്നിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരികളുടെ മൂക്കിന് കീഴെ കൊലപാതകം നടന്നിട്ടും പോലീസിന് ഒന്നും ചെയ്യാൻ സാധിക്കാത്തത് പ്രതികളുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമർശനം. കേസിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
Comments