തിരുവനന്തപുരം: 89-ാമത് ശിവഗിരി തീർത്ഥാടനത്തിന് ഈ മാസം 30 ന് തുടക്കമാകും. വിവിധ ആദ്ധ്യാത്മിക-സാംസ്കാരിക പരിപാടികളോടെയാണ് ഇത്തവണ തീർത്ഥാടനം നടക്കുന്നത്. കേന്ദ്രസംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന തരത്തിലാണ് സമ്മേളനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തെ തീർത്ഥാടന കാലയളവിൽ വി.മുരളീധരൻ, നിർമ്മല സീതാരാമൻ, കിഷൻ റെഡ്ഡി, പി.അശ്വിനി വൈഷ്ണവ്, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കാനായി ശിവഗിരിയിലെത്തുമെന്ന് ശിവഗിരി മഠം ഭാരവാഹികൾ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ ജനുവരി ഒന്നിന് സമാപിക്കും. തീർത്ഥാടനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്രപരിശീലനം തുടങ്ങി 13 സമ്മേളനങ്ങ ളുണ്ടാകുമെന്ന് മഠം അധികൃതർ അറിയിച്ചു. ശ്രീനാരായണഗുരു സ്ഥാപിച്ച മതമഹാപാഠശാല ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയോടനുബന്ധിച്ച് പ്രത്യേക വിശേഷ പരിപാടി സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
30-ാം തിയതി രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർത്ഥാടനത്തിന്റെ ആരംഭം കുറിച്ച്് പതാക ഉയർത്തും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടനം ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഉച്ചക്ക് 12.30ന് ആരോഗ്യ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കാർഷിക-തൊഴിൽ മേഖലാ സെമിനാർ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
തീർത്ഥാടന ഘോഷയാത്ര 31-ാം തിയതി പുലർച്ചെ 5 മണിക്കാണ് ആരംഭിക്കുന്നത്. 9.30ന് തീർത്ഥാടന സമ്മേളനം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനെ ചടങ്ങിൽ ആദരിക്കും. 12.30ന് സാഹിത്യ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് ശാസ്ത്രസാങ്കേതിക സമ്മേളന ഉദ്ഘാടനം നിർവ്വഹിക്കുന്നത് കേന്ദ്രമന്ത്രി പി.അശ്വിനി വൈഷ്ണവാണ് . വൈകിട്ട് ആറുമണിക്ക് ശ്രീനാരായണ ദാർശനിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ബസേലിയസ് മാർ ക്ലിമിസ് വിശിഷ്ടാതിഥിയായിരിക്കും.
ജനുവരി ഒന്നിന് മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാ ദിനാഘോഷം നടക്കും. രാവിലെ 9 മണിക്ക് ശ്രീനാരായണ ധർമ്മ പ്രസ്ഥാന സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സാമൂഹിക നീതി- അസമത്വവും പരിഹാരവും എന്ന വിഷയത്തിലൂന്നിയ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനുള്ള സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണീയ സന്ദേശങ്ങളുടെ കാലിക പ്രസക്തി ബോദ്ധ്യപ്പെടുത്താൻ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ നടക്കുമെന്നും ശിവഗിരിമഠം അറിയിച്ചു.
Comments