സ്വന്തമായൊരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ഇതിന് മുൻപിൽ ആരും തന്നെ പരിസ്ഥിതിയ്‌ക്ക് മൂല്യം കൽപ്പിക്കാറില്ല. ഇതുകൊണ്ടാണ് പാടം നികത്തിയും, വ്യാപകമായി മരം മുറിച്ചുമൊക്കെ നാം വീടുകൾ നിർമ്മിക്കുന്നത്. എന്നാൽ രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ കുൽ പ്രദീപ് സിംഗ് നമുക്ക് മുൻപിൽ പരിസ്ഥിതി സ്‌നേഹത്തിന്റെ വേറിട്ട ഉദാഹരണം ആകുന്നു. മാവിൽ എല്ലാ വിധ സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ചാണ് ബിസിനസുകാരൻ കൂടിയായ കുൽ പ്രദീപ് സിംഗ് നമുക്ക് മാതൃക കാണിക്കുന്നത്.
40 അടിയുള്ള മാവിലാണ് കുൽ പ്രദീപിന്റെ സൗധം. രണ്ട് ബെഡ്‌റുമകൾ, അടുക്കള, വായനാമുറി, വിലിംഗ് ഏരിയ എന്നിങ്ങനെ നീളുന്നു സൗകര്യങ്ങൾ. ഈ രണ്ട് നില വീട് നിർമ്മിക്കാൻ മാവിന്റെ ഒരു ചില്ല പോലും മുറിച്ചിട്ടില്ലെന്ന പ്രദീപ് സിംഗിന്റെ വെളിപ്പെടുത്തൽ ഏവരെയും അത്ഭുതപ്പെടുത്തുന്നു.
1999 ലാണ് സ്വന്തമായൊരു വീടെന്ന ആഗ്രഹം പ്രദീപ് സിംഗിന്റെ മനസ്സിൽ ഉദിച്ചത്. വീട് നിർമ്മിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലം തിരഞ്ഞുള്ള യാത്രയായിരുന്നു പിന്നീട്. പരിസ്ഥിതിയെ സ്‌നേഹിച്ചിരുന്ന അദ്ദേഹം അന്ന് തന്നെ വീട് വയ്‌ക്കാൻ ഒരു മരം പോലും മുറിയ്‌ക്കില്ലെന്ന് ശപഥം ചെയ്തിരുന്നു. ഇത് വീടെന്ന സ്വപ്‌നത്തെ കൂടുതൽ വിദൂരത്തിലാക്കി.
സ്ഥലം ഉണ്ടെന്ന് പറഞ്ഞ് സമീപിക്കുന്ന ഇടപാടുകാരോട് എല്ലാം ഒരു മരം പോലും മുറിയ്‌ക്കാതെ വീട് വയ്‌ക്കാൻ പറ്റുന്ന സ്ഥലം വേണമെന്നായിരുന്നു പ്രദീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അങ്ങിനെയൊരു സ്ഥലം ലഭിക്കാതെ വന്നതോടെ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ പ്രദീപ് തീരുമാനിച്ചു. ഇതിന്റെ വെല്ലുവിളിയുടെ ജയമാണ് ഉദയ്പൂരിലെ മാവിൽ നിറഞ്ഞുനിൽക്കുന്ന് ഇരുനില വീട്.
മരം മുറിക്കുന്നതിന് പകരം, മരത്തിൽ തന്നെ വീട് നിർമ്മിക്കാനായിരുന്നു പ്രദീപിന്റെ തീരുമാനം. അങ്ങിനെ പറ്റിയ മരം നോക്കി നടന്ന അദ്ദേഹം ഇപ്പോൾ വീട് നിൽക്കുന്ന മരവും പരിസരവും വാങ്ങി നിർമ്മാണം ആരംഭിച്ചു.
കേവലം ഒരു വർഷം കൊണ്ടായിരുന്നു വീട് പൂർത്തീകരിച്ചത്. ആശയം പറഞ്ഞാപ്പോൾ എതിർക്കാതെ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഒപ്പം നിന്ന ആർക്കിട്ടെകും പ്രദീപ് സിംഗിന് വലിയ ആശ്വസമായിരുന്നു. അങ്ങിനെ ഒരു വർഷം കൊണ്ട് വീട് പൂർത്തിയാക്കി. വീട് നിർമ്മിക്കുമ്പോൾ 20 അടി മാത്രമായിരുന്നു മരത്തിന്റെ ഉയരം.
സറ്റീൽ, ഫൈബർ, സെല്ലുലോയിഡ് ഷീറ്റുകൾ എന്നിവ കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന് ബലമേകാൻ അടിഭാഗത്ത് ട്രങ്കും, മരത്തിന് ചുറ്റും പില്ലറുകളും സ്ഥാപിച്ചിട്ടുണ്ട്. മിന്നലുണ്ടാകുമ്പോൾ ഇലക്ട്രിക് കണ്ടക്ടറായി പില്ലറുകൾ പ്രവർത്തിക്കും.
ജനസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് നേരിട്ട സ്ഥല പരിമിതിയാ്ണ് ആളുകൾ മരങ്ങൾ മുറിച്ച് വീട് നിർമ്മിക്കാൻ കാരണമാകുന്നതെന്നാണ് പ്രദീപ് സിംഗ് പറയുന്നത്. തങ്ങളുടെ വീട് ഇരിക്കുന്നത് നിറയെ പഴങ്ങൾ ഉണ്ടാകുന്ന ഒരു മരത്തിലാണെന്ന് അറിയാം. ആളുകൾ ഈ മരങ്ങളിലുള്ള പഴങ്ങൾ വിറ്റ് ഉപജീവനം നടത്തുന്നവരാണ്.എന്നാൽ സ്ഥല പരിമിതിയാണ് ഇവരെ ഉപജീവനമാർഗ്ഗമായ മരങ്ങളെ വെട്ടാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മരത്തിലെ വീടിന് കുറിച്ച് അറിഞ്ഞ് നിരവധി പേരാണ് പ്രദീപ് സിംഗുമായി ബന്ധപ്പെടുന്നത്. വീട് കാണാനും നിരവധി പേർ ദിനം പ്രതി എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ഭവനം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിട്ടുണ്ട്.
Comments