റംഗൂൺ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമർ സന്ദർശിച്ചു. വിവിധ കൗൺസിൽ പ്രതിനിധികളുമായും ഭരണകൂട പ്രതിനിധികളുമായി വിദേശകാര്യ നയതന്ത്ര വിഷയത്തിലുള്ള ചർച്ചകൾ തുടരുകയാണ്. ഇതിനിടെ മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ കാണാനുള്ള അനുമതി മ്യാൻമർ സൈനിക ഭരണകൂടം നിരസിച്ചു. കൊറോണ പ്രോട്ടോക്കോൾ സ്വയം ലംഘിക്കുകയും അണികളെ ലംഘിക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി നാലു വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
മ്യാൻമർ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ, മറ്റ് പൊതുസംഘടനാ പ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ സംഘടനകൾ എന്നിവരുമായി ശൃംഗ്ല കൂടിക്കാഴ്ച നടത്തി. മ്യാൻമറിന് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന വാണിജ്യവ്യാപാര- ആരോഗ്യ മേഖലയിലെ സഹായങ്ങളും തുടർപ്രവർത്തനവും ശൃംഗ്ല വിലയിരുത്തി.
മ്യാൻമർ എത്രയും പെട്ടന്ന് ജനാധിപത്യത്തിലേക്ക് തിരികെ എത്തുക എന്നതാണ് ഇന്ത്യ ആശിക്കുന്നത്. തടവിലാക്കിയിരിക്കുന്ന പ്രക്ഷോഭകാരികളെ തുറന്നുവിടുകയും പൊതുജീവിതം കൂടുതൽ ശക്തമാക്കുകയും വേണം. രാജ്യങ്ങൾ തമ്മിൽ ബന്ധം സുദൃഢമാക്കാൻ പുതിയ കരാറുകളിലേക്ക് ഭരണകൂടം നീങ്ങണമെന്നും ശൃംഗ്ല ആവശ്യപ്പെട്ടു.
മ്യാൻമറിലെ പ്രക്ഷോഭവും മറ്റ് ആക്രമണങ്ങളും അയൽരാജ്യമെന്ന നിലയിൽ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വിലയിരുത്തുന്നതെന്ന് ശൃംഗ്ല പറഞ്ഞു. ജനാധിപത്യം പുന:സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും ശൃംഗ്ല ഉറപ്പുനൽകി.















