ദുബായ്: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ സർക്കാർ. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കാനോ ഉപയോഗിക്കാനോ സാധിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ ഇത്തരമൊരു കടുത്ത നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി.
പുതിയ നിയമപ്രകാരം, 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വന്തം അക്കൗണ്ടുകൾ സൃഷ്ടിക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ സോഷ്യൽ മീഡിയയുടെ പൂർണ്ണ സേവനങ്ങൾ ഉപയോഗിക്കാനോ അനുവാദമില്ല. മാതാപിതാക്കളുടെ സമ്മതം ഉണ്ടായാലും ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2024-ലെ ഒരു പഠനത്തിൽ യുഎഇയിലെ കുട്ടികൾ ദിവസവും ശരാശരി മൂന്ന് മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായി കുട്ടികളിൽ ആശങ്ക, ശ്രദ്ധക്കുറവ്, പഠനത്തിലെ ബുദ്ധിമുട്ടുകൾ, ചിലപ്പോൾ സംസാരവൈകൽ പോലുള്ള പ്രശ്നങ്ങൾ വർധിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചായിരിക്കും നിയന്ത്രണം നടപ്പാക്കുക.
ഇതുപോലുള്ള നിയന്ത്രണങ്ങൾ യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വിവിധ തോതിൽ നടപ്പിലാക്കിയിട്ടുണ്ട്.















