ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത്് ശ്രീനിവാസന് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. ഒരു പെറ്റി കേസിൽ പോലും പ്രതിയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതത്തിന് കാരണമായ പ്രതികൾ ലോകത്തെ എവിടെപ്പോയാലും പിടിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
കേരളത്തിൽ ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ പരമായ ഉത്തരവാദിത്വങ്ങൾ മറന്നുകൊണ്ട് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനായി വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും ഇവരെ വേരോടെ പിഴുതെറിയണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.
തീവ്രവാദ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാൻ ജനങ്ങൾ ഒന്നിക്കണം. കേരളത്തിലെ 95 ശതമാനം ജനങ്ങളും ഇവർക്കെതിരാണ്. ആലപ്പുഴ കൊലപാതകങ്ങളിൽ കേരളാ പോലീസ് നിക്ഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നത്. പോലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Comments