മുംബൈ: കൂടുതൽ ബോളിവുഡ് നടിമാർ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന. ജാക്വിലിൻ ഫെർണാണ്ടസിനെയും നോറ ഫത്തേഹിയെയും കൂടാതെയാണ് അഞ്ച് നടിമാർ കൂടി ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. നിലവിൽ ഇവർ കേസിലെ സാക്ഷികളാണ്. എന്നാൽ വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുമെന്നാണ് വിവരം.
സുകേഷ് ചന്ദ്രശേഖറിന്റെ യഥാർത്ഥ വിവരങ്ങൾ ഇവർക്ക് അറിയാമായിരുന്നോയെന്നും എന്തുകൊണ്ടാണ് ഇയാൾ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതെന്നും ഉൾപ്പെടെയുളള വിവരങ്ങളാകും ഇഡി ആരായുക. ഇതോടൊപ്പം ജാക്വിലിനും നോറയ്‌ക്കും ഇയാൾ നൽകിയ സമ്മാനങ്ങൾ ഇഡി കണ്ടുകെട്ടും. ആഡംബര കാറും ഡയമണ്ട് ഉൾപ്പെടെയുളള ആഭരണങ്ങളും മറ്റ് വസ്തുക്കളും ഇതിൽ ഉൾപ്പെടും.
ജാക്വിലിന് മാത്രം 10 കോടി രൂപയുടെ സമ്മാനങ്ങൾ ഇയാൾ നൽകിയിരുന്നു. നോറ ഫത്തേഹിക്ക് ഒരു ബിഎംഡബ്ല്യു കാറും നൽകി. 2020 ജൂൺ മുതൽ 2021 മെയ് വരെയുളള കാലയളവിൽ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിംഗിനെയും ഭാര്യയെയും കബളിപ്പിച്ച് സുകേഷ് 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ പണം കൊണ്ടാണ് ഇയാൾ ഇത്തരം സമ്മാനങ്ങൾ വാങ്ങി ജാക്വിലിൻ ഉൾപ്പെടെയുളളവർക്ക് നൽകിയതന്നാണ് ഇഡിയുടെ നിഗമനം.
ശിവീന്ദറിന്റെ ഭാര്യ അദിതി സിംഗ് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് സുകേഷിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന ശിവീന്ദറിന് ജാമ്യം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്. നിയമകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.
സൺ ടിവിയുടെ ഉടമയാണെന്ന് പറഞ്ഞാണ് സുകേഷ് ജാക്വിലിനെ പരിചയപ്പെടുന്നത്. ഇവരെ പ്രധാന കഥാപാത്രമാക്കി വമ്പൻ സിനിമ ഒരുക്കാമെന്നും വാഗ്ദാനം നൽകിയിരുന്നു. 500 കോടി രൂപ മുടക്കി മൂന്ന് ഭാഗങ്ങളായി സിനിമയെടുക്കുമെന്നായിരുന്നു വാഗ്ദാനം.
Comments