കൊച്ചി:ന്യൂ ഇയർ ആഘോഷത്തിനായി സംസ്ഥാനത്ത് എത്തിച്ചേർന്നത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.സംസ്ഥാനത്ത് പ്രത്യേകിച്ചും കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകുന്നത്.ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ലഹരി മാഫിയകളുടെ ലക്ഷ്യം.ലഹരി പാർട്ടികൾക്കായി അന്താരാഷ്‌ട്ര ലഹരി മാഫിയ നാല് കോടിയോളം രൂപയുടെ സിന്തറ്റിക് മയക്കുമരുന്നുകൾ കൊച്ചിയിലെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണക്ക് കൂട്ടൽ.
കൊച്ചിയിലെ ലഹരി ഇടപാടുകാരുടെ കേന്ദ്രങ്ങളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം-ബാംഗ്ലൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ലഹരി ഉപയോഗത്തിന്റെ അളവുകൾ രേഖപ്പെടുത്തിയ ചാർട്ടുകളും മറ്റും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് .വിവിധ മയക്ക് മരുന്നുകളുടെ ഉപയോഗ രീതി,മയക്ക് മരുന്നിന് ശേഷം ഉപയോഗിക്കേണ്ട മദ്യത്തിന്റെ അളവ്,മരണ സാധ്യത,എന്നിവ രേഖപ്പെടുത്തിയ ചാർട്ടാണ് കസ്റ്റംസിന് ലഭിച്ചത്.ബാംഗ്ലൂർ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട കൊച്ചി സ്വദേശികളെത്തേടിയാണ് ബാംഗ്ലൂർ കസ്റ്റംസ് യുണിറ്റ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയത്.കൊച്ചിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണ സംഘത്തിന്റെ പരിശോധന.സ്പെയിൻ,കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സിന്തറ്റിക് ലഹരിയെത്തിച്ച് കൊച്ചിയിൽ ഡി ജെ പാർട്ടികൾ നടത്തിയിരുന്ന ലഹരി സംഘത്തിലെ പ്രധാനിക്ക് വേണ്ടി അന്വേഷണ ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
എം ഡി എം എ യും,എൽ എസ് ഡി യും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളാണ് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കൊഴുകുന്നത്.ബാംഗ്ലൂരിൽ എത്തിച്ചതിനു ശേഷം വയനാടൻ ചുരം കടന്ന് വലിയ തോതിൽ വടക്കൻ കേരളത്തിലേക്ക് സിന്തറ്റിക് ലഹരികൾ എത്തുന്നുണ്ട്.വിദ്യാർത്ഥികൾ,ടെക്കികൾ എല്ലാം മയക്ക് മരുന്ന് മാഫിയയുടെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ട്.വ്യാജ മേൽവിലാസത്തിൽ കാനഡയിൽ നിന്നും ലഹരിയെത്തിച്ചതുമായി ബന്ധപ്പെട്ട കസ്റ്റംസ്സ് – ബാംഗ്ലൂർ യുണിറ്റ് കഴിഞ്ഞ വര്ഷം നടത്തിയ അന്വേഷണം ചെന്നെത്തിയത് കോഴിക്കോട് ഫറൂഖ്,നടക്കാവ് സ്വദേശികളായ വിദ്യാർത്ഥികളിലേക്കാണ്.
ഭീകരവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് ലഹരി കടത്ത്.അഫ്ഗാനിൽ നിന്നും ഗുജറാത്ത് തീരം വഴി,ഗോവയും പിന്നിട്ട് കേരളത്തിലേക്ക് മയക്ക് മരുന്ന് ഒഴുകുന്നുണ്ട്.അന്താരാഷ്‌ട്ര ലഹരി ക്കടത്തിലെ പ്രധാന കണ്ണിയും,ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകനുമായ ഡി ജെ സജാങ്കെ കഴിഞ്ഞ വര്ഷം കൊച്ചിയിൽ എത്തിയതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മയക്കുമരുന്ന് പാർട്ടികൾ നടത്താനുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ പോലീസും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ജാഗ്രതയിലാണ്.നിരവധി ലഹരി കടത്തുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസും,പോലീസും വിവിധ ജില്ലകളിലായി പിടികൂടിയത്.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ ഹാളുകളും,ഓഡിറ്റോറിയങ്ങളും ബുക്ക് ചെയ്ത് നടത്തുന്ന ആഘോഷ പരിപാടികൾ നിരീക്ഷിക്കണമെന്നു ജാഗ്രതാ സമിതികൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ലഹരി കടത്തും,ലഹരിക്കടത്തിലെ തീവ്രവാദ-ഭീകര ബന്ധവും ശക്തമായതോടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം,ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്,കോസ്റ്റ് ഗാർഡ്,എൻ സി ബി,എന്നീ ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ചു ധാരണയായിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള നീക്കം ശക്തമാക്കുകയൂം,ന്യൂ ഇയർ,ക്രിസ്തുമസ് പാർട്ടികൾ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ നിന്നും മാറി,മൂന്നാർ,കുമരകം അടക്കമുള്ള ഹൈറേഞ്ച്-കായൽ മേഖലകളിൽ ആണ് ലഹരി പാർട്ടികൾ നടത്താൻ മയക്ക് മരുന്ന് മാഫിയകൾ തയ്യാറെടുക്കുന്നത്.ലക്ഷങ്ങൾ ചിലവിട്ടുള്ള ഇത്തരം മയക്ക് മരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നത് പോലും അതീവ രഹസ്യമായാണ്.
Comments