ന്യൂഡൽഹി: രാജ്യത്തെ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഷോട്ട് വിതരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏത് വാക്സിന്റെ ബൂസ്റ്റർ ഡോസാണ് സ്വീകരിക്കുകയെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേധാവിയായ ജെ.എ ജയലാൽ.
മിക്സ് ആൻഡ് മാച്ച് പോളിസിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. നേരത്തെ സ്വീകരിച്ച വാക്സിൻ കൊവിഷീൽഡ് ആണെങ്കിൽ കൊവാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും കൊവാക്സിന്റെ ഇരുഡോസുകളാണ് നേരത്തെ സ്വീകരിച്ചതെങ്കിൽ ബൂസ്റ്റർ ഷോട്ടായി കൊവിഷീൽഡ് എടുക്കാമെന്നും ഐഎംഎ മേധാവി വ്യക്തമാക്കി. വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചതിന് ശേഷം മറ്റൊരു വാക്സിന്റെ ബൂസ്റ്റർ എടുക്കുന്നത് കൂടുതൽ ഫലപ്രാപ്തി നൽകുമെന്നാണ് വിലയിരുത്തൽ.
ബൂസ്റ്റർ ഡോസ് ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചിട്ടുള്ളത് ആരോഗ്യപ്രവർത്തവർക്കും 60 വയസിന് മുകളിലുള്ള രോഗികളായവർക്കുമാണ്. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി തുടങ്ങുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 60 വയസിന് മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസ് നൽകുക.















