കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിനുള്ളിൽ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് സ്വദേശിനി റഷീദയ്‌ക്കാണ് (40) ആംബുലൻസിൽ സുഖപ്രസവമുണ്ടായത്. ഞായാറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
രാവിലെ പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേ ആയിരുന്നു റഷീദയ്‌ക്ക് പ്രസവവേദന കൂടിയത്. കനിവ് 108 ആംബുലൻസിലായിരുന്നു റഷീദയും സംഘവും.
ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ്, നേഴ്‌സിങ് അസിസ്റ്റന്റ് ജിജിമോൾ എന്നിവരാണുണ്ടായിരുന്നത്. യാത്രാമദ്ധ്യേ റഷീദയുടെ ആരോഗ്യനില വഷളായപ്പോൾ സംഘം പ്രവസവമെടുക്കുകയായിരുന്നു. രാവിലെ 7.30ന് റഷീദ പെൺകുഞ്ഞിന് ജന്മ നൽകി.
പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി നിഖിൽ വർഗീസ് അമ്മയ്‌ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഉടൻ തന്നെ ഇരുവരെയും ഡ്രൈവർ സൽമാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.















