തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി.തിരുവനന്തപുരം,കൊച്ചി, ഉൾപ്പെടെയുള്ള പ്രധാന ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
പുതുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് വ്യാപകമായി ലഹരിമരുന്നുകൾ എത്തിയെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.പല ഹോട്ടലുകളിലും ഡിജെ പാർട്ടികളുടെ മറവിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.ഇത് കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകിയത്.ഡിജെ പാർട്ടികൾക്ക് പോലീസ് നിയന്ത്രണവും ഏർപ്പെടുത്തി.
രാത്രി പത്തിന് ശേഷം ഡിജെ പാർട്ടികൾ അനുവദിക്കില്ല.സിസിടിവി ക്യാമറകളുള്ള മേഖലകളിലാകണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്.ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹോട്ടലുടമയെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.തിരുവനന്തപുരത്തും കൊച്ചിയിലും ഹോട്ടലുകൾക്ക് നിലവിൽ പോലീസ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിൽ വാഹനപരിശോധനയും സംസ്ഥാനത്ത് കർശനമാക്കാനാണ് നിർദേശം.















