ഷിംല: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫാർമ ഹബ്ബുകളിലൊന്നാണ് ഹിമാചൽപ്രദേശെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ മഹാമാരി കാലത്ത് അയൽ സംസ്ഥാനങ്ങളെ മാത്രമല്ല പല രാജ്യങ്ങളെയും ഹിമാചൽ പ്രദേശ് സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിമാചലിൽ മാണ്ഡിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനങ്ങൾക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2022 ജനുവരി മൂന്ന് മുതൽ 15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം ആരംഭിക്കും. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും അസുഖങ്ങളുള്ള മുതിർന്ന പൗരന്മാർക്കുമുള്ള ബൂസ്റ്റർ ഡോസ് വിതരണവും തുടങ്ങും. വാക്സിനേഷൻ വേഗത്തിലാക്കിയതുപോലെ തന്നെ ഈ പദ്ധതികളിലും ഹിമാചൽ പ്രദേശ് മുന്നിലെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക്ക് ഉപയോഗം വരുത്തിവെയ്ക്കുന്ന ദോഷത്തെ കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ രാജ്യവ്യാപക കാമ്പെയ്ൻ നടപ്പാക്കും. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലും സർക്കാർ കഠിനമായി പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതിയ്ക്ക് ദോഷമില്ലാത്ത വിധത്തിലുള്ള വികസന പദ്ധതികളാണ് സർക്കാർ ഇവിടെ നടപ്പാക്കിയിരിക്കുന്നത്.
രേണുകാജി അണക്കെട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിരവധി പേർക്ക് അതിന്റെ ഗുണം ലഭിക്കും. വിവിധ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കുന്നതോടെ ഹിമാലയൻ മേഖലകളിലെ ജലവൈദ്യുത സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഹിമാചൽ പ്രദേശിലെത്തിയത്.
Comments