ന്യൂഡൽഹി: നീറ്റ് പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിഷേധം. സുപ്രീംകോടതിയിലേക്ക് ഡോക്ടർമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ഡോക്ടർമാർ റോഡ് ഉപരോധിച്ചു. ഒമിക്രോൺ വ്യാപിക്കുന്നതിനാൽ കൗൺസിലിങ് വൈകുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഡോക്ടർമാരുടെ സംഘടന വാദിക്കുന്നത്.
ആദ്യഘട്ടത്തിൽ നടത്തിയ സമരം അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് ഡോക്ടർമാർ വീണ്ടും തെരുവിലേക്കിറങ്ങിയത്. റോഡ് ഉപരോധിച്ചുള്ള സമരം നടത്തിയതിന് ശേഷം ഡോക്ടർമാർ സമീപത്തെ ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും മറ്റൊരുവിഭാഗം ഡോക്ടർമാർ പ്രതിഷേധവുമായി നഗരഹൃദയത്തിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കമായതിനാൽ വളരെ കുറച്ച് പോലീസുകാർ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. പോലീസിന് റസിഡന്റ് ഡോക്ടർമാരെ തടയാനും സാധിച്ചില്ല.
തുടർന്നാണ് ഡോക്ടർമാർ സുപ്രീംകോടതിയുടെ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചത്. പ്രദേശത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കൂടുതൽ പോലീസിനേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൗൺസിലിങ് വൈകുന്നത് വഴി ജോലിഭാരം ഇരട്ടിക്കുന്നുവെന്നാണ് ഡോക്ടർമാരുടെ വാദം. വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ 10 ശതമാനം സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് കോടതിയുടെ ഭാഗത്ത് നിന്ന് നിർദ്ദേശം ഉണ്ടാകാതെ ഇടപെടാനാകില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
Comments