ലക്‌നൗ: നീണ്ട നടപടികൾക്ക് ശേഷം കേന്ദ്ര ഏജൻസികൾ കാൺപൂർ ആസ്ഥാനമായുള്ള വ്യവസായി പിയൂഷ് ജെയ്നെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് ശേഷം കണക്കിൽപ്പെടാത്ത 250 കോടിയിലധികം രൂപ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡുകളിൽ കണ്ടെടുത്തു. കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് ജെയിനിനെതിരെ കേസെടുത്തിരിക്കുന്നത്.
തുടർച്ചയായി നടത്തിയ റെയ്ഡുകളിൽ 257 കോടി രൂപയിലധികം മൂല്യമുള്ള പണവും സ്വർണവും വെള്ളിയും പിടിച്ചെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വ്യാജ ഇൻവോയ്സുകൾ വഴിയും ഇ-വേ ബില്ലുകളില്ലാതെയും ഒരു ചരക്ക് ട്രാൻസ്പോർട്ടർ വഴി സാധനങ്ങൾ അയച്ചതുമായി പണവുമായി ബന്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ആരാണ് പിയൂഷ് ജെയിൻ?
കാൺപൂർ ആസ്ഥാനമായുള്ള പെർഫ്യൂം ബിസിനസുകാരനാണ് പിയൂഷ് ജെയിൻ. കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് ജെയിൻ തന്റെ ബിസിനസ്സ് നടത്തിയിരുന്നത്, കനൗജ്, കാൺപൂർ, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടായിരുന്നു. 120 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജെയിൻ അറസ്റ്റിലായത്. ഏകദേശം 50 മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അധികൃതർ വ്യവസായിയെ അറസ്റ്റ് ചെയ്തത്. ജെയിനിന്റെ കനൗജിലെ തറവാട്ടുവീട്ടിലെ നിലവറയിൽ നിന്ന് 18 ലോക്കറുകളും അഞ്ഞൂറോളം താക്കോലുകളും ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
സമാജ്വാദി പാർട്ടി ബന്ധം?
പീയൂഷ് ജെയിൻ അറസ്റ്റിലായതോടെ വെട്ടിലായത് സമാജ്‌വാദി പാർട്ടിയാണ്. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അധ്യക്ഷൻ അഖിലേഷ് യാദവ്. കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുടെ പേരിൽ പെർഫ്യൂം ഇറക്കിയതിന് പിന്നിൽ ജയിനിന്റെ ഫണ്ടാണെന്ന് പരസ്യമായ കാര്യമാണ്. അത് കൊണ്ട് അഖിലേഷ് യാദവിന് വിഷയത്തിൽ നിന്ന് കൈകഴുക്കി രക്ഷപ്പെടാനാവാത്ത സ്ഥിതിയാണ്. അതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ആക്രമണമാണ് പ്രതിപക്ഷത്തിനെതിരെ നടത്തിയത്. വ്യാപാരിയിൽ നിന്ന് ഇന്ന് 100 കോടി രൂപ കൂടി കണ്ടെടുത്തതായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു. ‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി, എസ്പിയുടെ ഒരു വ്യക്തിയുടെ സ്ഥലത്ത് തുടർച്ചയായി റെയ്ഡ് നടത്തുന്നു. 257 കോടി രൂപയും നിരവധി കിലോഗ്രാം സ്വർണ്ണവും വെള്ളിയും കണ്ടെടുത്തു. ‘ഈ പണം പാവപ്പെട്ടവരുടെതാണ്. അത് എങ്ങനെ കൊള്ളയടിച്ചു എന്നതിനും തെളിവുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Comments