പാലക്കാട്: കേരളത്തിൽ ആദ്യമായി നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പാലക്കാട് നഗരസഭ. മെട്രോമാൻ ഇ.ശ്രീധരൻ, മുംബൈ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മാലിനി കൃഷ്ണൻകുട്ടി എന്നിവരുടെ സമിതിയെയാണ് നഗര വികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിയോഗിച്ചത്. അതേസമയം ഇതിനെതിരെ സിപിഎം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തി.
നഗരസഭാ പ്രത്യേക കൗൺസിൽ യോഗം ചേർന്നായിരുന്നു അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ തീരുമാനത്തിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ ബഹളം തുടങ്ങുകയായിരുന്നു. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ആയിരുന്നു കോൺഗ്രസ്, സിപിഎം കൗൺസിലർമാരുടെ വാദം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് സബ് കമ്മറ്റി ഘടന വിശദീകരിക്കാൻ എത്തിയ ടൗൺ പ്ലാനിങ് ഓഫീസറെ പ്രതിപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
സിപിഎമ്മും, കോൺഗ്രസും വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും പ്രതിപക്ഷ ബഹളത്തെ പ്രതിരോധിച്ചു. തുടർന്ന് ഏറെനേരം കൗൺസിൽ ഹാൾ സംഘർഷാവസ്ഥയിലേക്ക് വഴിമാറി. തുടർന്ന് കൗൺസിൽ യോഗം പത്തു മിനിറ്റ് നിർത്തിവച്ച് ചെയർപേഴ്‌സൺ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശാന്തമാക്കുകയായിരുന്നു.
Comments