തിരുവനന്തപുരം : എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ വിമർശനം. ശ്രീകുമാർ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തയാളാണെന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം .നിലവില്‍ കെ.പി.എ.സി ലളിതയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമർശകർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാൻ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയർമാനാകാൻ തീരുമാനിച്ചത് ശരിയോ എന്നാണ് ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചർച്ച.
‘ ഐശ്വര്യപ്രദമായ സ്ഥലമാണ് എന്റെ കഴക്കൂട്ടം. ആ എന്റെ കഴക്കൂട്ടത്ത് താമര വിരിയണം, താമര വിരിയും. വിത്തിന്‍ സെക്കന്‍ഡ്സ് മോദി സാര്‍ പരവൂര്‍ വെട്ടിക്കട്ടപകടസ്ഥലത്ത് എത്തി. പണ്ടുള്ള പ്രധാനമന്ത്രിമാരൊക്കെ എവിടെപ്പോയി. ഒരു സെക്യൂരിറ്റിയുമില്ല. ഞാന്‍ അതിശയിച്ചു പോയി.‘ എന്നും എം ജി ശ്രീകുമാർ പറഞ്ഞിരുന്നു . മോദിയേയും ,ബിജെപിയേയും ഇത്രയേറെ പ്രശംസിക്കുന്ന ഒരാളെ എന്തിനു പിണറായി സർക്കാർ അക്കാദമി തലപ്പത്ത് കൊണ്ടുവരണം എന്നാണ് സഖാക്കളുടെ ചോദ്യം
പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാർട്ടി അനുഭാവികളായി തുടരുന്നവർ ഫെയ്സ്ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമർശകർ പറയുന്നത്. . അതേസമയം സർക്കാർ തലത്തിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.
Comments