കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് നടി ശ്രുതി ലക്ഷ്മി. മോൻസനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
മോൻസൻ മാവുങ്കലിന്റെ ക്ഷണത്തെ തുടർന്ന് നിരവധി പരിപാടികൾ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്. മോൻസനെ എങ്ങിനെയാണ് പരിചയം?.വേറെ പരിപാടികൾ ചെയ്തിട്ടുണ്ടോ ?. ഇതിന് പ്രതിഫലം നൽകിയത് എങ്ങിനെയാണ്? തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും താരം വ്യക്തമാക്കി.
തട്ടിപ്പുകാരനാണെന്ന് അറിഞ്ഞാൽ ആരെങ്കിലും പ്രത്യേകിച്ച് സിനിമാ താരങ്ങൾ അവിടേക്ക് ചെല്ലുമോ ?. അയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ അവിടെ പോകില്ലായിരുന്നു. അറിയാതെ പോയതുകൊണ്ടാണ് തനിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നു. മോൻസൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവർ മുഴുവൻ പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളുമായിരുന്നു. നമ്മളെപ്പോലുള്ള ചെറിയവരെ പരിപാടിയ്‌ക്കായി വിളിക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുക. പോയി പരിപാടി ചെയ്യുമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. പിറന്നാൾ ദിനത്തിൽ അവതരിപ്പിച്ച നൃത്ത പരിപാടിയ്‌ക്ക് ചെറിയ തുക മാത്രമാണ് ലഭിച്ചത് എന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേർത്തു.
ഉച്ചയോടെയാണ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തുവെച്ച് ശ്രുതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ ഏഴ് മണിവരെ തുടർന്നു. മോൻസന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ ശ്രുതി ലക്ഷ്മി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മോൻസനുമായി മറ്റ് ബന്ധങ്ങൾ ഇല്ലെന്നും, മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്ക് എത്തിയിരുന്നുവെന്നും താരം പ്രതികരിച്ചിരുന്നു.
Comments