സെഞ്ചൂറിയൻ: ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ഋഷഭ് പന്ത് സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഋഷഭ് പന്തിന്റെ നേട്ടം.
36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ധോണി 100 പേരെ പുറത്താക്കിയത്. എന്നാൽ ഋഷഭ് പന്ത് കേവലം 26 കളികളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ധോണിക്കൊപ്പം റെക്കോഡ് പങ്കിട്ട വൃദ്ധിമാൻ സാഹയെയും പന്ത് കടത്തിവെട്ടി. മുഹമ്മദ് ഷമിയുടെ പന്തിൽ ടെംപ ബാവുമയെ കൈപ്പിടിയിലൊതുക്കിയാണ് പന്ത് കരിയറിലെ മിന്നും നേട്ടം സ്വന്തമാക്കിയത്.
സെഞ്ചൂറിയൻ ടെസ്റ്റിൽ റെക്കോഡ് നേട്ടം കുറിക്കാൻ പന്തിന് മൂന്ന് പേരെക്കൂടി പുറത്താക്കണമായിരുന്നു. ടെംപ ബാവുമയെക്കൂടാതെ ഡീൻ എൽഗർ, വിയാൻ മൽഡർ എന്നിവരെയാണ് പുറത്താക്കാൻ പന്തിന് അവസരം ലഭിച്ചത്.
പട്ടികയിൽ മൂന്നാം സ്ഥാനത്തുളള കിരൺ മോറെ 39 മത്സരങ്ങളിൽ നിന്നും നാലാം സ്ഥാനത്തുളള നയൻ മോംഗിയ 41 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. 42 ടെസ്റ്റുകളിൽ നിന്ന് 100 പേരെ പുറത്താക്കിയ സയ്യീദ് കിർമാനിയാണ് അഞ്ചാമത്.
സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിൽ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്കാണ് മേൽക്കൈ. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സിൽ 197 റൺസിന് പുറത്താക്കിയ ഇന്ത്യ 130 റൺസിന്റെ ലീഡ് നേടിയിരുന്നു. 16 ഓവറിൽ 44 റൺസിന് അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്‌ക്ക് വേണ്ടി തിളങ്ങിയത്.
ഒന്നാമിന്നിങ്‌സിൽ ഇന്ത്യ 327 റൺസിന് പുറത്തായിരുന്നു. രണ്ടാമിന്നിങ്‌സിൽ 16 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. കെ.എൽ രാഹുലും ഷാർദ്ദൂൽ താക്കൂറുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്‌സിൽ രാഹുൽ 123 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.















