3000 ത്തോളം ദ്വീപുകൾ ചേർന്ന രാജ്യമാണ് ഉദയസൂര്യന്റെ നാടെന്നറിയപ്പെടുന്ന ജപ്പാൻ. ഇവിടുത്തെ ഓരോ ദ്വീപുകൾക്കുമുണ്ട് പ്രത്യേകതകൾ. അങ്ങിനെയൊരു ദ്വീപിനെ കുറിച്ചാണ് നമ്മൾ പറയുന്നത്. ജപ്പാനിലെ ഒകുനോഷിമ ദ്വീപ് ….. ക്യൂട്ടെസ്റ്റായ മുയലുകൾ മാത്രം വിരാജിക്കുന്ന ലോകത്തിലെ ഏക പ്രദേശം.
ജപ്പാൻ ഉൾക്കടലിലെ ടേക്കഹാര നഗരത്തിലെ ചെറിയ, മനോഹരമായ ഒരു ദ്വീപാണ് ഒകുനോഷിമ അഥവാ ഉസാഗി ഷിമ. മനുഷ്യവാസം തീരെയില്ലാത്ത, ഉപേക്ഷിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന ഒരിടം. പക്ഷേ, ഇതിനൊരു പ്രത്യേകതയുണ്ട്. മനുഷ്യരില്ലെങ്കിലെന്താ, ഒന്നാന്തരം കാട്ടുമുയലുകളാണ് ഈ നാട് ഭരിക്കുന്നത്. ഉസാഗി ഷിമ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥവും മുയലുകളുടെ ദ്വീപ് എന്നാണ്. ദ്വീപിന്റെ മുക്കിലും മൂലയിലും പ്രധാന ഇടങ്ങളിലൊക്കെ മുയലുകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്.
കാടുകളിൽ കാണുന്ന മുയലുകൾ മനുഷ്യരുമായി അധികം ഇണങ്ങാറില്ലെങ്കിലും നേരെ മറിച്ചാണ് ഈ ദ്വീപിലെ സ്ഥിതി. മുയലുകൾ അവിടുത്തെ സന്ദർശകരുമായി നന്നായി ഇണങ്ങിയിരിക്കുന്നു. അവ സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണം അടുത്ത് വന്നു പേടി കൂടാതെ കഴിക്കുകയും ചെയ്യുന്നു.
ആരെയും കൂസാതെ ജീവിതം ആസ്വദിച്ച് സ്വാതന്ത്ര്യത്തോടെ നടക്കുന്ന മുയലുകൾ ഇവിടുത്തെ അത്ഭുത കാഴ്ചയാണ്. സന്ദർശകരോട് സുഹൃത്തുക്കളെപ്പോലെയാണ് ഈ മുയലുകൾ ഇടപെടുന്നത്. അടുത്തു ചെല്ലുകയും കൈയിൽ നൽകുന്ന ആഹാരം കഴിക്കുകയും മുട്ടിയുരുമ്മി ഇരിക്കുകയും ചെയ്യുന്ന മുയലുകൾ അത്ഭുത കാഴ്ചയാണ്. ഈ സവിശേഷത കാരണം, ഒകുനോഷിമയെ മുയലുകളുടെ നാട് അഥവാ റാബിറ്റ് ദ്വീപ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
മുയലുകൾ എത്തുന്നതിന് മുൻപ് ഒകുനോഷിമ ദ്വീപിന് ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് വിഷവാതകങ്ങൾ നിർമ്മിച്ചിരുന്ന ഒരു ഫാക്റ്ററിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാനുള്ള നിരവധി വിഷവാതകങ്ങൾ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മനുഷ്യവാസം തീരെയില്ലാത്തതിനാലും, മറ്റ് ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്നുവെന്നതിനാലും ഈ ദ്വീപിനെ അത്തരം പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കാൻ കാരണമായി. ഇപ്പോൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിഷവാതക മ്യൂസിയം അതിന്റെ അവശേഷിപ്പായി ഇന്നും നിലനിൽക്കുന്നുണ്ട്. 1988ലാണ് ഒകുനോഷിന പോയിസണസ് ഗ്യാസ് മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. വിവിധതരം വിഷവാതകങ്ങളെപ്പറ്റിയും അവ ശ്വസിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെപ്പറ്റിയും ജനങ്ങളെ മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു മ്യൂസിയത്തിന്റെ ഉദ്ദേശ്യം.
ഇവിടത്തെ വിഷവാതക ഫാക്ടറികളിലേക്ക് പരീക്ഷണത്തിന് മുയലുകളെ എത്തിച്ചിരുന്നുവെന്നും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ അവശേഷിച്ച മുയലുകളെ ഇവിടെ തുറന്നു വിട്ടതായും പറയപ്പെടുന്നു. പിന്നീടവ പെറ്റുപെരുകി ദ്വീപു മുഴുവൻ മുയലുകളായെന്നാണ് ഒരു വാദം. ഏതായാലും സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഈ മുയലുകൾ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്.
ദ്വീപിലെത്തിയ ബ്രിട്ടീഷ് ദമ്പതികളാണ് മുയൽജോടികളെ ഇവിടെ ആദ്യമായി എത്തിച്ചതെന്നും പിന്നീടാണ് ഇവ പെറ്റുപെരുകിയതെന്നും പറയപ്പെടുന്നുണ്ട്. കഥകളെന്തായാലും നിലവിൽ ഇവിടെ മുയൽക്കുട്ടൻമാരുടെ വിളയാട്ടമാണ്. ഏതാണ്ട് ആയിരത്തിലധികം മുയലുകൾ ദ്വീപിൽ ഓടിക്കളിക്കുന്നു എന്നാണ് പറയുന്നത്.














