ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഗുണ്ടകൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ആണ് കണ്ടെത്തിയത്. വലിയ ചുടുകാടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം.
സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കണ്ടെത്തിയത്. സംഭവശേഷം ഇവർ വലിയ ചുടുകാടിന് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി വാഹനം കണ്ടെത്തിയത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.
വാഹനത്തിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ ലഘുലേഖകളും, പുസ്തകങ്ങളും കായിക പരിശീലന ഗൈഡും കണ്ടെടുത്തു. ഫോറൻസിക് സംഘം വാഹനം പരിശോധിച്ചു. ജസീബാണ് വാഹനത്തിന്റെ ഉടമ. രൺജീതിനെ കൊലപ്പെടുത്താൻ എത്തിയ അക്രമി സംഘം സഞ്ചരിച്ച രണ്ട് വാഹനങ്ങൾ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
രൺജീത് വധക്കേസിലെ പ്രധാന പ്രതിയാണ് അനൂപ് അഷ്റഫ്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുള്ള കൂടുതൽ പേർ കസ്റ്റഡിയിൽ ആയിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ഇരുചക്രവാഹനങ്ങളിൽ എത്തിയാണ് അക്രമികൾ രൺജീത്തിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആറ് വാഹനങ്ങളിലായെത്തിയ 12 അംഗ സംഘമാണ് കൃത്യം നടത്തിയത്.
സംഭവത്തിൽ ഇതുവരെ ഏഴ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ പ്രതികൾക്ക് സഹായം ചെയ്തവരാണ്. കൃത്യത്തിൽ പങ്കെടുത്ത പത്ത് പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
അതേസമയം പ്രതികളെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
Comments