ന്യൂയോർക്ക്: ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ നിലപാടറിയിച്ച വർഷമാണ് ഐക്യ രാഷ്‌ട്ര രക്ഷാകൗൺസിലിൽ നടന്നതെന്ന് ടി.എസ്.തിരുമൂർത്തി. കഴിഞ്ഞ ആഗസ്റ്റ് മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം അലങ്കരിച്ച നിമിഷങ്ങളിൽ ഇടപെട്ടതും ചർച്ച ചെയ്തതുമായ എല്ലാ വിഷയവും ലോകശ്രദ്ധനേടിയെന്നും ഐക്യരാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.
2021നെ തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ ആഗോളതലത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതായിരുന്നു. രക്ഷാ കൗൺസിലിലെ അദ്ധ്യക്ഷ പദത്തിലിരുന്ന ആഗസ്റ്റ് മാസം അതീവ നിർണ്ണായകമായി. അഫ്ഗാനിലെ താലിബാൻ ഭരണം പിടിച്ചെടുത്ത മുഹൂർത്തത്തിലാണ് രക്ഷാകൗൺസിൽ ഇന്ത്യ അദ്ധ്യക്ഷ പദത്തിലിരുന്നത്. ഏഷ്യൻ മേഖലയിലെ സുരക്ഷാ വിഷയ ത്തിലും ഭീകരർക്ക് ശക്തമായ താക്കീതായും ഇന്ത്യയുടെ നിലപാടുകൾ മാറിയെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു. 8-ാം തവണയാണ് ഇന്ത്യ ഐക്യരാഷ്‌ട്ര രക്ഷാകൗൺസിലേക്ക് നിയോഗിക്കപ്പെട്ടത്. ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി രക്ഷാകൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷസ്ഥാനത്തിരുന്നതും 2021ലെ നേട്ടമായി.
അദ്ധ്യക്ഷ പദത്തിലിരുന്നാണ് ആഗോള തലത്തിലെ സമാധാന സേനാംഗങ്ങളുടെ പൊതു സുരക്ഷ, ആഫ്രിക്കൻ രാജ്യങ്ങളനുഭവിക്കുന്ന ഭീകരത, വാണിജ്യവ്യാപാര സമുദ്രമേഖല യിലെ സുരക്ഷ, രാജ്യങ്ങൾ സംയുക്തമായി സ്വീകരിക്കേണ്ട ഭീകരതയ്‌ക്കെതിരായ നടപടികൾ എന്നിവ ചർച്ച ചെയ്തതെന്നും തിരുമൂർത്തി പറഞ്ഞു.
ഐക്യരാഷ്‌ട്ര സഭയുടെ 75-ാം പൊതുയോഗത്തിലും നരേന്ദ്രമോദിയുടെ സാന്നിദ്ധ്യവും പ്രസംഗവും ഏറെ ശ്രദ്ധനേടി. ആഗോളകൂട്ടായ്മ പരിസ്ഥിതി, സമുദ്രസുരക്ഷ, ആരോഗ്യരംഗം ,ബഹിരാകാശ ശാസ്ത്രസാങ്കേതിക മേഖല എന്നിവയിൽ വർദ്ധിക്കണമെന്നതിൽ ഇന്ത്യ ഉറച്ച നിലപാടുകൾ മുന്നോട്ട് വെച്ചപ്പോൾ കയ്യടിയോടെയാണ് ലോകം അത് ശ്രവിച്ചതെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ സമാധാന സേനകളെ വിന്യസിക്കുന്നതിലും അവർക്ക് അത്യാധുനിക സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലും ഐക്യരാഷ്‌ട്ര സഭ കാലഘട്ടത്തിനനുസരിച്ച് ഉയരണമെന്നതും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ വിഷയമാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ലയും വിവിധ സെഷനിൽ അദ്ധ്യക്ഷ പദം അലങ്കരിച്ചതും ചെറുരാജ്യങ്ങളുടെ വിഷയങ്ങളെക്കൂടി ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സഹായമായെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.
മദ്ധ്യേഷയെന്നത് പൗരാണികമായും ഇന്ത്യയുടെ ശക്തമായ ബന്ധമുള്ള പ്രദേശമാണെന്നത് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ നമുക്കായി. സിറിയ, യമൻ, ഇറാഖ് മേഖലയിലെ ഭീകരതയെ നിയന്ത്രിക്കാനുള്ള നടപടികളും ഇന്ത്യ മുന്നോട്ട് വച്ചു. അഫ്ഗാനും, പാകിസ്താനും, ചൈനയും നടത്തുന്ന ഭീകരതയുടെ പരിണിതഫലങ്ങളും മേഖലയിലെ അശാന്തിയും ഇന്ത്യ തുറന്നുകാട്ടിയെന്നും തിരുമൂർത്തി ഓർമ്മപ്പെടുത്തി.
Comments