എറണാകുളം:കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകർത്ത കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ നാല് പ്രതികളുമായാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.
തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംമ്പിലും സംഘർഷമുണ്ടായ സ്ഥലത്തുമാണ് തൊഴിലാളികളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്. ക്യാംമ്പിലെ 10,11,12 ക്വാർട്ടേഴസുകളിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഈ ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.അക്രമത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അക്രമം നടത്തിയതിനു പിന്നിൽ എന്തെങ്കിലും വിധത്തിലുള്ള ഗൂഡാലോചനയുണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ് നടത്തിയത്.
പരിശോധനയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ ഐ.ഡി. കാർഡ് കണ്ടെടുത്തു. സംഭവം ദിവസം കൺട്രോൾ റും വാഹനത്തിൽ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരിൽ നിന്ന് ആക്രമണം നടത്തിയ തൊഴിലാളികൾ തട്ടിയെടുത്തതാണിത്.
തെളിവെടുപ്പിന് കൊണ്ടുവന്നവരിൽ മൂന്ന് പേർ മണിപ്പൂർ സ്വദേശികളും, ഒരാൾ ജാർഖണ്ഡ് സ്വദേശിയുമാണ്. ഒന്നാം തീയതിവരെയാണ് പ്രതികളെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.സംഭവത്തിൽ ഇതുവരെ 174 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്
Comments