തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകി വിവാദത്തിലായ അജിത്തും അനുപമയും ഒടുവിൽ നിയമപരമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്.
ഒരു വർഷം മുൻപ് അനുപമയ്‌ക്ക് അജിത്തിനും കുഞ്ഞ് ജനിച്ചെങ്കിലും ഇവർ നിയപരമായി വിവാഹിതരായിരുന്നില്ല. സിപിഎം പ്രാദേശിക നേതാവിന്റെ മകളും എസ്എഫ്‌ഐ നേതാവുമായിരുന്ന അനുപമ എസ് ചന്ദ്രൻ അജിത്തുമായി പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹിതനും ക്രസ്ത്യാനിയുമായതിനാൽ അനുപമയുടെ വീട്ടുകാർ ഈ ബന്ധം അനുവദിച്ചില്ല. ഇതിനിടെ അനുപമ ഗർഭിണിയായി. 2020 ഒക്ടോബർ 19ന് അനുപമ ആൺ കുഞ്ഞിന് ജന്മം നൽകി.
അനുപമയ്‌ക്ക് അജിത്തിനും കുഞ്ഞിനെ വിട്ടുകിട്ടാനായുളള നിയമപോരാട്ടത്തിൽ ഇരുവരും നിയമപരമായി വിവാഹിതരല്ലെന്ന വാദമായിരുന്നു അനുപമയുടെ വീട്ടുകാർ ഉയർത്തിയിരുന്നത്. എന്നാൽ സിപിഎം നേതാവ് കൂടിയായ അനുപമയുടെ അച്ഛൻ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മാറ്റുകയായിരുന്നു. വളർത്താൻ നൽകുന്നുവെന്ന രീതിയിൽ കുഞ്ഞിനെ മാറ്റിയ ഇവർ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയും അവിടെ നിന്ന് ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്ത് നൽകുകയുമായിരുന്നു.
ഇതിനിടെ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ പലയിടത്തും പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല. പിതാവിന്റെ രാഷ്‌ട്രീയ സ്വാധീനത്തിൽ ഇതെല്ലാം മുങ്ങിപ്പോകുകയായിരുന്നു. ഒടുവിൽ മാദ്ധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടതോടെ സർക്കാരിനും ശിശുക്ഷേമ സമിതിക്കും നാണക്കേടായി മാറുകയും ചെയ്തു. അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പോലീസ് അനുപമയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയായിരുന്നു കേസെടുത്തത്.
കുഞ്ഞിനെ ലഭിക്കാതെ വന്നതോടെ അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചു. ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ നവംബർ 24 നാണ് അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. ആന്ധ്രാ ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.
Comments