ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു അടിക്കുന്നത് ഇപ്പോഴൊരു ട്രൻഡാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുക എന്ന ആഗ്രഹത്തോടെയാണ് ആളുകൾ കൂടുതലായും ടാറ്റു ചെയ്യുന്നതും. മുഖത്തും ശരീരം മുഴുവനും എന്ന് വേണ്ട കണ്ണിൽ വരെ ടാറ്റു അടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ഫ്രീക്കന്മാരുമുണ്ട്. എന്നാൽ മുഖത്ത് ടാറ്റു അടിച്ച് നിന്ന് വാർത്ത അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും?
ന്യൂസ് ചാനലിൽ പ്രൊഫഷണൽ രീതിയിൽ വാർത്ത അവതരിപ്പിക്കുകയാണ് പതിവെങ്കിലും അതിലും വ്യത്യസ്ഥത വരുത്തിയിരിക്കുകയാണ് ന്യൂസിലാന്റുകാരിയായ മാദ്ധ്യമപ്രവർത്തക ഒറിനി കൈപ്പറ. ഇവർ ചരിത്രം സൃഷ്ടിച്ചത് തന്റെ ടാറ്റുവിന്റെ പേരിൽ തന്നെയാണ്. മുഖത്ത് ടാറ്റൂ പതിച്ച് പ്രൈം-ടൈം ന്യൂസ് അവതരിപ്പിച്ചാണ് ഒറിനിയുടെ ലോകശ്രദ്ധയാകർഷിക്കുന്നത്. പരമ്പരാഗത മാവോറി വിഭാഗത്തിൽപ്പെട്ട സ്ത്രീയായ ഒറിനി കൈപ്പറ അവരുടെ കീഴ്‌ത്താടിയിലാണ് ടാറ്റൂ പതിച്ചിരിക്കുന്നത്.
ന്യൂസിലന്റിലെ ദേശീയ ചാനലായ ന്യൂസ്ഹബ്ബിലാണ് ഇവർ പ്രൈം ടൈം ന്യൂസ് അവതരിപ്പിച്ചത്. ഇതോടെ ലൈവ് ന്യൂസ് അവതരിപ്പിക്കുന്ന ആദ്യത്തെ മാവോറി വനിതാ മാദ്ധ്യമപ്രവർത്തകയായിരിക്കുകയാണ് ഒറിനി. ഇത് ശരിക്കും ആവേശകരമാണെന്നാണ് ന്യൂസിലൻഡ് വാർത്താ വെബ്‌സൈറ്റായ സ്റ്റഫ്ന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. പ്രൈംടൈം ന്യൂസിൽ അവതാരകയാകുക എന്നത് തീർച്ചയായും ഒരു പടി മുന്നിലാണ്. എനിക്ക് ഒരു ലക്ഷ്യമുണ്ട്, അത് നിറവേറ്റി. തന്റെ നേട്ടം മാവോറി സ്ത്രീകളെ പ്രചോദിപ്പിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
പത്രപ്രവർത്തനത്തിലെ തന്റെ കരിയറിന്റെ തുടക്കത്തിൽ താൻ വളരെയധികം സമ്മർദ്ദം നേരിട്ടതായി ഒറിനി പറയുന്നു. എന്നാൽ ഇപ്പോൾ അത് തനിക്ക് അനുഭവപ്പെടുന്നില്ലെന്നും അതിന് മാദ്ധ്യമ സ്ഥാപനമായ ന്യൂസ്ഹബിലെ സഹപ്രവർത്തകർക്ക നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. ഓക്ക്‌ലൻഡ് സ്വദേശിയായ ഈ 37കാരി നാല് കുട്ടികളുടെ അമ്മയാണ്. പരമ്പരാഗതമായി ടാറ്റൂകൾ പതിക്കുന്നവരാണ് മാവോറി സ്ത്രീകൾ.
കൈപ്പറയുടെ മാവോറി അടയാളങ്ങളാണ് അവളെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. 2019ൽ ടിവി എൻഡ് ചാനലിലെ മധ്യാഹ്ന സംപ്രേക്ഷണത്തിനായി ഇവരെ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് കൈപ്പറ പ്രധാനവാർത്തകളിൽ ഇടം നേടി. അതോടെ മുഖ്യധാരാ വാർത്തകൾ നൽകുന്ന മുഖം ടാറ്റൂകളുള്ള ആദ്യത്തെ വ്യക്തിയായി. മുഖത്തെ മാവോറി അടയാളങ്ങളാണ് ഒറിനിയെ വാർത്താ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയത്. മാവോറി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖത്തെ പച്ചക്കുത്തൽ. ടാറ്റുവിന്റെ പേരിൽ തന്നെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തിയെങ്കിലും വീണ്ടും പോരുതാനുള്ള നിശ്ചയദാർഢ്യമാണ് തന്നെ ഇന്ന് വ്യത്യസ്തയാക്കിയത് എന്ന പൂർണ വിശ്വാസമുണ്ട് ഇന്ന് കൈപ്പറയ്‌ക്ക്














