തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യമെന്ന് മന്ത്രി ബിന്ദു ചോദിച്ചു. ഇപ്പോൾ ഉയരുന്നത് തീർത്തും തെറ്റായ ആരോപണങ്ങളാണ്. ഓണററി ബിരുദം നൽകൽ സർവ്വകലാശാലയുടെ സ്വയംഭരണാവകാശമാണ്. സെനറ്റും സിൻഡിക്കേറ്റുമാണ് ഓണററി ബിരുദം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സർക്കാരിന് ഇക്കാര്യത്തിൽ ഒരു റോളുമില്ല, സർക്കാർ ഇടപെടുകയുമില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ കേരള സർവ്വകലാശാല വിസമ്മതിച്ചതാണ് ഗവർണ്ണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കമെന്ന ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. സർക്കാരിന്റെ ഇടപെടൽ കൊണ്ടാണോ രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം സർവ്വകലാശാല തള്ളിയതെന്നും ചെന്നിത്തല ചോദിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പുറത്ത് വന്നിട്ടുള്ളു. സർക്കാരുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണ്ണർ മാദ്ധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.
Comments