കോഴിക്കോട് : പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പിരിച്ചുവിട്ട വടകര റസ്റ്റ് ഹൗസ് ജീവനക്കാരെ വീണ്ടും തിരിച്ചെടുത്ത് അധികൃതർ. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടി. കഴിഞ്ഞ നവംബറിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
നവംബർ 27 ന് മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന സമയത്ത് പരിസരത്ത് മാലിന്യക്കൂമ്പാരവും, മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. തുടർന്ന് ജീവനക്കാരെ ശാസിക്കുകയും മന്ത്രിതന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
എന്നാൽ ഇത് പ്രാദേശിക സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. പിരിച്ചുവിട്ടവർക്ക് പകരം വാച്ച് മാൻ തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ തേടി അപേക്ഷ ക്ഷണിച്ചിരുന്നു. നിരവധി ആളുകൾ അപേക്ഷിക്കുകയും ചെയ്തു. എന്നാൽ അപേക്ഷകൾ പിന്തള്ളി പുറത്താക്കിയ ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ജീവനക്കാരെ തിരിച്ചെടുത്തതെന്നാണ് വിവരം. ഇതോടെ മന്ത്രിയുടെ മിന്നൽ സന്ദർശനം പ്രഹസനമായി.
Comments