മരണത്തിന്റെ വ്യാപാരവുമായി ചൈനയിൽ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടർത്തുകയാണ്. മാരക വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് ലോകം കരുതുന്ന കമ്മ്യൂണിസ്റ്റ് ചൈനയിലെ സാമൂഹിക സ്ഥിതി അതീവഗുരുതരമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു. രാജ്യത്ത് ക്വാറന്റൈൻ ചെയ്യപ്പെട്ടവർ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നത് മാദ്ധ്യമങ്ങളുടെ വാദം ബലപ്പെടുത്തുകയാണ്. രോഗ വ്യാപനം തടയാൻ ചൈന അറ്റകൈ പ്രയോഗത്തിലേയ്‌ക്ക് നീങ്ങിയതോടെ സ്ഥിതി ഭയാനകമെന്നാണ് റിപ്പോർട്ടുകൾ. കടുത്ത മാദ്ധ്യമ നിയന്ത്രണം നിലനിൽക്കുന്നതിനാൽ നവമാധ്യമങ്ങളിലൂടെയാണ് രാജ്യത്ത് പട്ടിണി കിടക്കുന്നവർ തങ്ങൾ അനുഭവിക്കുന്ന ദുരിതം ലോകത്തെ അറിയിച്ചത്.
ചൈനയിലെ സിയാൻ പ്രവിശ്യയിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവരാണ് ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യം ലഭിക്കാതെ വിഷമിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 1.3 കോടിയിലേറെ ജനങ്ങളെയാണ് ചൈനയിൽ ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ലോക്ഡൗൺ ഏർപ്പെടുത്തിയ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനക്കാർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഭക്ഷണം ഉൾപ്പെടെ അവശ്യ സാധനത്തിനുപോലും പുറത്തുപോകാൻ കഴിയാതെ ദുരിതം പേറുകയാണ് ലക്ഷക്കണക്കിന് ജനങ്ങൾ. സർക്കാർ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നുവെന്ന് പറയുമ്പോഴും തങ്ങൾക്ക് അത് ലഭിക്കുന്നില്ലെന്നാണ് നവമാധ്യമങ്ങളിലൂടെ ഇവർ വെളിപ്പെടുത്തുന്നത്.
സിയാൻ പ്രവശ്യയിലെ വടക്കൻമേഖലയിൽ ലോക്ഡൗൺ ആരംഭിച്ചിട്ട് ഒൻപത് ദിവസം പിന്നിടുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ സീറോ കോറോണ സ്ട്രാറ്റജിയുമായി രംഗത്ത് എത്തിയ ചൈനയിൽ ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് സിയാൻ പ്രവിശ്യയിൽ രൂപപ്പെട്ടത്. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് രണ്ടു ദിവസത്തിൽ ഒരിക്കൽ മാത്രം പുറത്തുപോയി ഭക്ഷണവും മറ്റ് വസ്തുക്കളും ശേഖരിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ തിങ്കൾ മുതൽ നിയന്ത്രണം കടുപ്പിച്ചതോടെ കൊറോണ പരിശോധനയ്‌ക്കല്ലാതെ പുറത്തുപോകാൻ ആർക്കും അനുവാദമില്ല. കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി ഭക്ഷണത്തിനും സഹായത്തിനും അഭ്യർത്ഥിച്ചുകൊണ്ട് ഒട്ടേറെ പേർ രംഗത്ത് എത്തി. സർക്കാർ വിതരണം ചെയ്യുന്നതൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നവർ പരാതിപ്പെട്ടു.
പല ജില്ലകളിലും അവശ്യവസ്തുക്കൾ ഒന്നും കിട്ടുന്നില്ല. ലഭിക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് 10 ഇരട്ടിയോളം വിലയും ഈടാക്കുകയാണ്. സിയാൻ പ്രവിശ്യയിലെ ജനങ്ങൾ ഭക്ഷണം കിട്ടാത്തതിനാൽ പൊലീസിനെതിരെ ചൂടാവുന്ന വീഡിയോ ഒരാഴ്ചയായി പ്രചരിക്കുകയാണ്. ഞങ്ങൾ 13 ദിവസമായി ലോക്ഡൗണിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്ന് വിലപിക്കുന്ന വീട്ടമ്മയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പച്ചക്കറിക്കായി മൂന്നും നാലും മണിക്കൂറാണ് വരിനിൽക്കുന്നത്. അതുപോലും ലഭിക്കുന്നില്ലെന്ന് അവർ വീഡിയോയിൽ പറയുന്നുണ്ട്.
ഭക്ഷ്യവസ്തുക്കൾ കോംപൗണ്ടിന് പുറത്ത് എത്തിക്കുന്നുണ്ടെന്നും വീടുകളിലേയ്‌ക്ക് അത് വിതരണം ചെയ്യാൻ സന്നദ്ധസേവകരെ ലഭിക്കാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത് എന്നാണ് സർക്കാർ അനുകൂല മാദ്ധ്യമം ഗ്ലോബൽ ടൈംസ് പറയുന്നത്. ജീവനക്കാർ ക്വാറന്റൈനിലായതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം സാധ്യമാകുന്നില്ലെന്ന് അധികാരികൾ തന്നെ കുറ്റസമ്മതം നടത്തുന്നു.
എന്നാൽ സിയാൻ പ്രവിശ്യയിൽ ആവശ്യത്തിന് ഭക്ഷണം എത്തുന്നുണ്ട് എന്നാണ് വാണിജ്യമന്ത്രാലയം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. ഭക്ഷണത്തിന് കേഴുന്ന ജനതയുടെ ദൃശ്യം ലോകത്തിനു മുന്നിൽ ചൈനയെ നാണംകെടുത്തിയതോടെ പഴംപച്ചക്കറികൾ, മുട്ട, മത്സ്യം മാംസം എന്നിവ തരം തിരിക്കുന്ന ജോലിക്കാരുടെ പടം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങൾ ആരോപണങ്ങളെ മറികടക്കുന്നത്.
Comments