അലിഗഡ്: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര, വൃന്ദാവനം, ബർസാര, ഗോകുലം എന്നീ ആരാധനാലയങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ അധികാരത്തിലിരുന്നവരെ ഭഗവാൻ ശ്രീകൃഷ്ണൻ ശപിച്ചിട്ടുണ്ടാകണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അലിഗഡിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാൻ കൃഷ്ണൻ എല്ലാ ദിവസവും സ്വപ്‌നത്തിലെത്താറുണ്ടെന്നും ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രിച്ചെന്നുമുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് യോഗിയുടെ പ്രത്യാക്രമണം. ഭഗവാൻ ശ്രീകൃഷ്ണന്റെ പേര് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു. ഇപ്പോൾ അവരെ കൃഷ്ണൻ ശപിക്കുന്നുണ്ടാകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്ത് കലാപകാരികളേയും തീവ്രവാദികളേയും മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ചുവരുത്തി ആദരിച്ചിരുന്നു. ഇപ്പോൾ കലാപകാരികൾ പച്ചക്കറി വിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. മുൻ സർക്കാർ ഭീകരർക്കെതിരായ കേസുകൾ പിൻവലിക്കുമായിരുന്നപ്പോൾ, തന്റെ സർക്കാർ ഭീകരരെ വെടിവച്ചുകൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Comments