ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കൊറോണ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടക്കുക. ഉത്തർപ്രദേശിൽ ആണ് തെരഞ്ഞെടുപ്പ് ആദ്യം നടക്കുക. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെയാണ് വോട്ടെടുപ്പ്. (ഒന്നാം ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ്). പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 14ന് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27ന് ആദ്യ ഘട്ടവും മാർച്ച് മൂന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും.
മാർച്ചിൽ അഞ്ച് സംസ്ഥാനങ്ങളിലേയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തീയതികൾ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വലിയ വെല്ലുവിളി നിറഞ്ഞ സമയത്താണ് തെരഞ്ഞെടുപ്പ്. കൊറോണയുടെ മൂന്നാം തരംഗത്തിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സുശീൽ ചന്ദ്ര വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 18. 34 കോടി വോട്ടർമാരാണുള്ളത്. 29.5 പേർ പുതിയ വോട്ടർമാരും 8.55 കോടി വനിതാ വോട്ടർമാരുമാണുള്ളത്. കൊറോണ സുരക്ഷ, സുഗമമായ നടത്തിപ്പ്, വോട്ടർമാരുടെ പ്രാതിനിധ്യം എന്നിവയാണ് പ്രധാനലക്ഷ്യങ്ങളെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീർ ചന്ദ്ര പറഞ്ഞു. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. വോട്ടെണ്ണലിന് ശേഷം വിജയാഹ്ലാദ പ്രകടനം പാടില്ല. സ്ഥിതിഗതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments