അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ച വിവാദമായതോടെ ഏഴ് ഐപിഎസ് ഓഫീസർമാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാരിന്റെ നടപടി. ഫിറോസ്പൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഉൾപ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് പഞ്ചാബ് സർക്കാർ ശനിയാഴ്ച സ്ഥലം മാറ്റിയത്.
ഫിറോസ്പൂർ എസ്എസ്പിയായിരുന്ന ഐപിഎസ് ഓഫീസർ ഹർമൻദീപ് സിംഗ് ഹാൻസിനെ ലുധിയാനയിലെ മൂന്നാം ഐആർബി കമാൻഡന്റ് ആയി സ്ഥലം മാറ്റി. പകരം നരീന്ദർ ഭാർഗവ് ഫിറോസ്പൂരിലെ പുതിയ എസ്എസ്പിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം വഴിയിൽ കുടുങ്ങിയ ദിവസം ഫിറോസ്പൂർ എസ്എസ്പിയായിരുന്നു ഹർമൻദീപ് സിംഗ് ഹാൻസ്.
ജലന്ധർ പോലീസ് കമ്മീഷണറായി നിയമിതനായ നൗനിഹാൽ സിംഗും സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. എ.കെ മിത്താലിനെ രൂപ്നഗർ പോലീസ് ഇൻസ്പെക്ടർ ജനറലായും അമൃത്സർ കമ്മീഷണറായി സുഖ്ചെയിൻ സിംഗിനെയും നിയമിച്ചു. നാനക് സിംഗിനെ ഗുരുദാസ്പൂർ എസ്എസ്പിയായും ബർണാല എസ്എസ്പിയായി അൽക്ക മീണയും നിയമിതനായി.
അതേസമയം, പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി സ്ഥലം മാറ്റത്തിന് വിധേയനായ ഹർമൻദീപ് ഹാൻസ് ഉൾപ്പെടെ നിരവധി സിവിൽ ഉദ്യോഗസ്ഥരും മുതിർന്ന പോലീസുകാരും വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിക്ക് മുമ്പിൽ ഹാജരായിരുന്നു.















