ന്യൂഡൽഹി : പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണയുമായി ബ്രിട്ടനിലെ സിഖ് സംഘടന. ചിലർ സംസ്ഥാനത്തെ ഭീകരതയുടെ പഴയ കാലത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നുവെന്ന് ബ്രിട്ടീഷ് സിഖ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വിഷയത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നാനാഭാഗത്തു നിന്നും ഉയരുന്നത്. ഇതിനിടെയാണ് പ്രമുഖ സിഖ് സംഘടന രംഗത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം തടസപ്പെടുത്തിയവർ സംസ്ഥാനത്തിന് ലഭിക്കാനിരുന്ന സൗഭാഗ്യങ്ങളാണ് ഇല്ലാതാക്കിയതെന്ന് തിരിച്ചറിയണമെന്ന് ബിഎസ്എ ചെയർമാൻ റാമി റാഞ്ചർ പറഞ്ഞു. ഇക്കൂട്ടർ സംസ്ഥാനത്തെ മാത്രമല്ല, ലോകത്തിന് മുൻപിൽ രാജ്യത്തെയാണ് അപമാനിച്ചത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഒരു നേതാവിന്റെ ജനാധിപത്യ അവകാശങ്ങളാണ് പഞ്ചാബിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയ്‌ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ പഞ്ചാബിനെ ആശ്രയിക്കേണ്ട കാര്യമില്ല. എന്നാൽ പഞ്ചാബിന് പ്രധാനമന്ത്രിയെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും പ്രധാനമന്ത്രി പഞ്ചാബിനൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലർ പഞ്ചാബിന്റെ ശാന്തതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് സുരക്ഷാ വീഴ്ച വ്യക്തമാക്കി തരുന്നതെന്ന് ആക്ടിവിസ്റ്റ് മൻദീപ് സിംഗ് മന്നയും പ്രതികരിച്ചു. പഞ്ചാബിന്റെ വികാരം മാനിച്ച് കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. ഇതേ തുടർന്ന് പ്രമുഖ വ്യവസായികൾ വലിയ സന്തോഷത്തോടെയാണ് അദ്ദേഹത്തെ വരവേൽക്കാനിരുന്നത്. ഒരു പ്രതിഷേധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങൽ ഏൽപ്പിക്കില്ല. എന്നാൽ പഞ്ചാബ് ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments