ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് പോരാടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്‌ക്കെതിരെ ബദൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണം വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസിന് ശക്തിയില്ലാതായിരക്കുകയാണ്. ബിജെപിയ്‌ക്കെതിരായ ബദലിന് സിപിഎം ഒറ്റയ്‌ക്ക് നേതൃത്വം നൽകുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.
ഇന്ത്യയിൽ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ജനക്ഷേമം സംരക്ശിക്കലാണ് പ്രധാനം. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ആവശ്യമായ നയം സ്വീകരിക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പാർട്ടി നേതാക്കൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്‌ക്കണമെന്നും യെച്ചൂരി വിശദീകരിച്ചു.
ഓരോ സംസ്ഥാനത്തും രാഷ്‌ട്രീയ പാർട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. അതിനാൽ തന്നെ സംസ്ഥാനത്തിന്റെ സാഹചര്യത്തിനനുസരിച്ചാകും സഖ്യങ്ങൾ. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയ്‌ക്കെതിരെ ജനവികാരം ശക്തമാണെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Comments