കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതോട് സ്വദേശിനി വിസ്മയ ആത്മഹത്യ കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ അച്ഛൻ ത്രിവിക്രമനെ കോടതി ഇന്ന് വിസ്തരിക്കും. ഉത്ര വധക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹൻ രാജ് തന്നെയാണ് വിസ്മയയുടെ കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.
കഴിഞ്ഞ വർഷം ജൂൺ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ വിസ്മയയുടെ ഭർത്താവ് അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യപ്രേരണ അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസിൽ 102 സാക്ഷിമൊഴികൾ, 56 തൊണ്ടിമുതൽ, 20ലധികം ഡിജിറ്റൽ തെളിവുകൾ മുതലായവ സമർപ്പിച്ചിരുന്നു.
Comments