ദയാവധം അല്ലെങ്കിൽ വേദനയില്ലാക്കൊല….വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നാണ് ദയാവധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ‘ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടലാണ് ദയാവധം കൊണ്ട് ഉദ്ദേശിക്കുന്നത്. ദയാവധത്തിനെതിരെ വ്യത്യസ്ത സമീപനമാണ് പല രാജ്യങ്ങൾക്കും. സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് യു.എസ്സിലെ നിയമം. ദയാവധത്തെ നിയമം മൂലം അംഗീകരിക്കുന്ന രാജ്യങ്ങളുമുണ്ട്. അത്തരത്തിൽ മരണത്തെ പൊരുതി നേടിയ കൊളംബിയോ കാരന്റെ കഥയും അയാളുടെ അവസാന വാക്കുകളുമാണ് പറഞ്ഞുവരുന്നത്.
‘ഗുഡ് ബൈ പറയുന്നില്ല, നമ്മൾ വീണ്ടും കണ്ടുമുട്ടും’ മരിക്കാൻ പോകുമ്പോൾ കൊളംബിയോ കാരനായ വിക്ടർ എസ്‌കോബാർ പറഞ്ഞ അവസാന വാക്കുകളാണ് ഇത്. ദയാവധം വഴി മാരക രോഗം ബാധിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന വ്യക്തിയാണ് എസ്‌കോബാർ. കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്ക് കൂടി ദയാവധത്തിന് അനുമതി നൽകിയ നിയമനിർമ്മാണത്തിന് ശേഷം ആദ്യമായി ദയാവധം തെരഞ്ഞെടുത്ത ആളാണ് വിക്ടർ എസ്‌കോബാർ.
ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാർ. സ്വന്തമായി ശ്വസിക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളും എസ്‌കോബാറിനെ അലട്ടിയിരുന്നു. ‘എന്റെ ശ്വാസകോശം എന്നെ അനുസരിക്കുന്നില്ലെന്ന് എനിക്ക് മനസിലായി’ ഒക്ടോബറിൽ തന്റെ നിയമപോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ എസ്‌കോബാർ പറഞ്ഞതിങ്ങനെയാണ്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു.
ദയാവധത്തിന് കീഴടങ്ങാൻ സാധിക്കുന്നത് തന്റെ രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നാണ് എസ്‌കോബാർ പറഞ്ഞത്. എസ്‌കോബാർ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്നതായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന അവസാന നിമിഷത്തിന്റെ വീഡിയോ ദൃശ്യത്തിൽ കണ്ടിരുന്നത്. തുടർന്ന് അദ്ദേഹത്തെ മയക്കിയ ശേഷം മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കി. തൊട്ടുപിന്നാലെ അഭിഭാഷകർ എസ്‌കോബാറിന്റെ മരണം സ്ഥിരീകരിച്ചു.
1997ലാണ് കൊളംബിയോ ദയാവധം നിയമവിധേയമാക്കിയത്. മാരക രോഗമുള്ളവർക്ക് മാത്രമായിരുന്നു അനുമതി നൽകുക. എന്നാൽ 2021ൽ കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതി മാരകമായ രോഗം ബാധിക്കാത്തവർക്കുമായി വിപുലീകരിച്ചു. പിന്നാലെ കഴിഞ്ഞ വർഷം എസ്‌കോബാർ അപേക്ഷ നൽകി.
എന്നാൽ ഒക്ടോബറിൽ ഇംബനാക്കോ ക്ലിനിക്കിലെ ഒരു പാനൽ ഈ അപേക്ഷ നിരസിച്ചു. എസ്‌കോബാർ മാരക രോഗമുള്ള ആൾ അല്ലെന്നും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നുമായിരുന്നു പാനൽ നിരീക്ഷിച്ചത്. എന്നാൽ എസ്‌കോബാർ കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് മരിക്കാനുള്ള തീയതി എസ്‌കോബാർ തീരുമാനിച്ചു. ജനുവരി ഏഴിന് വെള്ളിയാഴ്‌ച്ചയാണ് മരിക്കാനുള്ള തീയതിയായി അദ്ദേഹം തെരഞ്ഞെടുത്തത്. വാരാന്ത്യത്തിൽ ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിനാണ് വെള്ളിയാഴ്‌ച്ച മരണം തെരഞ്ഞെടുത്തതെന്നാണ് എസ്‌കോബാറിന്റെ അഭിഭാഷകൻ പറഞ്ഞത്. ‘നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും’ എന്നാണ് എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.
Comments