കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്‌ക്ക് മാറ്റി. കേസിൽ ഹാജരാകേണ്ടിയിരുന്ന തന്റെ അഭിഭാഷകന് കൊറോണ ബാധിച്ചെന്നും അതിനാൽ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നീക്കം. അതേസമയം ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും പോലീസിനും നൽകിയ പരാതിയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാർ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴിയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് കരുതിക്കൂട്ടിയുള്ളതാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം കേസിൽ തെളിവുകൾ വ്യാജമല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. കേസിൽ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്‌ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
Comments