ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ മൂന്നംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് സമിതിയെ നിശ്ചയിച്ചത്. പ്രധാനമന്ത്രിയുടെ സുരുക്ഷാ വീഴ്ചയിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് കോടതി നിർദ്ദേശിച്ചു. ഇതിന് പുറമേ സംഭവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവൻ വിവരങ്ങളും സമിതി മുൻപാകെ സമർപ്പിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻഐഎ ഡയറക്ടർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഐജി റാങ്കിൽ താഴാത്ത ഉദ്യോഗസ്ഥൻ, ഛണ്ഡീഗഡ് ഡിജിപി, പഞ്ചാബ് ഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇവർക്ക് പുറമേ പ്രത്യേക സമിതിയിൽ ജസ്റ്റിസ് സൂര്യ കാന്ത്, ഹിമ കോഹ്ലി എന്നിവരും ഉണ്ടാകും. സുരക്ഷാ വീഴ്ചയുണ്ടാകാൻ കാരണം, ഇതിന് കാരണക്കാരായവർ ആരെല്ലാം, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവയാകും പ്രധാനമായും സമിതി അന്വേഷിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം മാത്രം മതിയാകില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയമിച്ചത്.
Comments