ന്യൂഡൽഹി: കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്ന് വ്യക്തമാക്കി ഭാരത് ബയോടെക്ക്. എമോറി സർവകലാശാല നടത്തിയ പഠനത്തിനെ അടിസ്ഥാനമാക്കിയായിരുന്നു ഭാരത് ബയോടെക്കിന്റെ പ്രഖ്യാപനം.
കൊവാക്‌സിന്റെ ഇരുഡോസുകളും എടുത്ത് ആറുമാസത്തിന് ശേഷം കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച വ്യക്തിക്ക് രണ്ട് കൊറോണ വകഭേദങ്ങളെയും പ്രതിരോധിക്കാൻ മികച്ച രീതിയിൽ സാധിക്കുന്നുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. പഠന വിവരങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
അതേസമയം ജനുവരി 12ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഒമ്പതര ലക്ഷം കവിഞ്ഞു. 9,55,319 സജീവ രോഗികളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റയടിക്ക് 407 ഒമിക്രോൺ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. അയ്യായിരത്തോളം പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ ബാധിച്ചത്.
Comments